മണ്ണാർക്കാട്: വേണ്ടത്ര ചർച്ചകൾ നടത്താതെ നടപ്പിലാക്കാൻ ശ്രമിക്കുന്ന പൊതുവിദ്യാഭ്യാസ ഏകീകരണം വിദ്യാഭ്യാസ രംഗത്ത് സങ്കീർണ്ണതകൾ സൃഷ്ടിക്കുമെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
മുൻ ഗവണ്മെന്റുകളുടെ കാലത്ത് വികേന്ദ്രീകരണത്തിലൂടെ നേടിയ നന്മകളെ ഇല്ലാതാക്കുന്ന സമീപനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരണം. ഭരണ നിർവ്വഹണ രംഗത്തും അക്കാദമിക് രംഗത്തും വീക്ഷണ ദാരിദ്ര്യമുള്ള നിർദ്ദേശങ്ങളാണ് ഖാദർ കമ്മിറ്റി സമർപ്പിച്ചിട്ടുള്ളത്. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകരുതെന്ന് ഇ ടി ഓർമ്മിപ്പിച്ചു.
നമ്മുടെ രാഷ്ട്രം എല്ലാവരുടേതുമാണെന്ന ചിന്തയെ ഊട്ടിയുറപ്പിക്കാൻ അധ്യാപക സമൂഹം വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കെ.എച്ച് എസ് ടി യു 18ാം സംസ്ഥാന സമ്മേളനം വ്യത്യസ്ത പരിപാടികളോടെ നടന്നു. അഡ്വ.എൻ.ഷംസുദ്ധീൻ എം എൽ എ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, എൻ ഹംസ, അഡ്വ.ടി.എ. സിദ്ധീഖ്, കല്ലടി അബൂബക്കർ റഷീദ് ആലായൻ, ടി. എ.സലാം, അഡ്വ.നാസർ കൊമ്പത്ത്, എം.എസ്.നാസർ, കെ.എച്ച്.എസ്.ടി.യു പ്രസിഡണ്ട് കെ.മുഹമ്മദ് ഇസ്മയിൽ, ജനറൽ സെക്രട്ടറി നിസാർ ചേലേരി, സി.ടി.പി. ഉണ്ണിമൊയ്തീൻ, ഷമീർ പഴേരി, പി.അബ്ദുൽസലീം, കെ.എച്ച്.ഫഹദ്, സിദ്ധീഖ് പാറക്കോട് പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. ടി.പി.മുഹമ്മദ് റഫീഖ് അധ്യക്ഷനായി.