പാലക്കാട്: രണ്ട് വർഷത്തിന് ശേഷം സംസ്ഥാന സ്കൂൾ കായികമേള കിരീടം തിരിച്ചുപിടിച്ച പാലക്കാട് ജില്ല ടീമിനെ ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെയും കായിക അധ്യാപകരുടെയും പരിശീലകരുടെയും അർപ്പണ ബോധമാണ് നേട്ടം കൈവരിക്കാൻ ജില്ലയെ സഹായിച്ചത്.
കായിക കേരളത്തിനും രാജ്യത്തിനും തന്നെയും വാഗ്ദാനമാകുന്ന നിരവധി താരോദയങ്ങളെ വർഷങ്ങളായി സംഭാവന ചെയ്തിട്ടും ജില്ലയുടെ കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.
ജില്ലയിലെ ഒരു സ്കൂളിൽപ്പോലും സിന്തറ്റിക് മൈതാനം ഇല്ല. മെഡിക്കൽ കേളേജിൽ സിന്തറ്റിക് ട്രാക്ക് ഉണ്ടെങ്കിലും അവിടെ കാര്യമായ അടിസ്ഥാന സൗകര്യങ്ങളില്ല.
മറ്റു ജില്ലകളിലെ ഉന്നത നിലവാരം പുലർത്തുന്ന പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരുന്ന വിദ്യാർത്ഥികളെ പിറകിലാക്കിയാണ് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളടക്കം നേട്ടങ്ങൾ കൈവരിക്കുന്നത്.
ജില്ലയുടെ കായികക്കുതിപ്പ് പരിഗണിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും നിലവാരമുള്ള പരിശീലന സൗകര്യങ്ങൾ ആരംഭിക്കുന്നതിനും ജില്ല - സംസ്ഥാന ഭരണകൂടങ്ങളും ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണം.
സർക്കാർ/എയ്ഡഡ് കോളേജ് ഇല്ലാത്ത മണ്ഡലമായ,ജില്ലയുടെ കായികക്കരുത്തിന്റെ പ്രധാന ഇടമായ മുണ്ടൂർ കൂടി ഉൾപ്പെടുന്ന മലമ്പുഴ മണ്ഡലത്തിൽ സ്പോർട്സ് കോളേജ് ആരംഭിക്കണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
കെ.എം സാബിർ അഹ്സൻ, അമീറ മുസ്തഫ, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാൻ, സി.എം റഫീഅ, ഷഫീഖ് അജ്മൽ എന്നിവർ സംസാരിച്ചു.