പാലക്കാട്: ഭിന്ന ശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിനും സാമൂഹ്യ പിന്തുണ നൽകുന്നതിനുമായി രൂപവൽക്കരിച്ച 'പ്രജ്യോതി വിക്ടോറിയ' സംഘടിപ്പിച്ച പ്രചോദന ക്ലാസ് ശ്രദ്ധേയമായി.
ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും ക്രിയാത്മക പരിഹാരങ്ങൾ തേടുന്നതിനുമാണ് ഒരു പക്ഷേ കേരളത്തിൽ കോളേജ് തലത്തിലെ പ്രഥമ സംരംഭമായി ഈ സ്നേഹ കൂട്ടായ്മ. ഇതിന്റെ ഭാഗമായി വിക്ടോറിയ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും മോട്ടിവേഷന്‍ പരിശീലകനായ ഗണേഷുമായി സംവദിച്ചു.
മുന്നൂർക്കോട് സ്വദേശിയായ ഗണേഷിന് വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴുത്തിന് താഴേക്ക് തളര്‍ച്ച ബാധിക്കുകയായിരുന്നു. വൈദ്യശാസ്ത്രം എഴുതിത്തള്ളിയ ഗണേഷ് ഇച്ഛാശക്തികൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുനടന്നു.
ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മിക ദുരന്തങ്ങള്‍ മനക്കരുത്തിന്റെ ബലംകൊണ്ട് തരണംചെയ്യാനാകുമെന്ന് ഗണേഷ് ജീവിതം ദൃഷ്ടാന്തമാക്കി വിവരിച്ചു കൊടുക്കുകയാണിന്ന്. ശാരീരികമായ അവശതകള്‍ മനസ്സിനെ ബാധിക്കരുത്. ശാരീരികമായ ആരോഗ്യത്തേക്കാള്‍ പ്രാധാന്യം മാനസികമായ ആരോഗ്യത്തിനാണ് ഗണേഷ് തന്റെ അനുഭവ വെളിച്ചത്തിൽ പറഞ്ഞു.
വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഗണേഷ് ഇന്ന് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രചോദനമായികൊണ്ട് മോട്ടിവേഷന്‍ ക്ളാസുകള്‍ നടത്തുകയാണ്. പ്രജ്യോതി ഒരുക്കിയ സംവാദം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സഫിയ ബീവി ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ.ശ്രീനിവാസൻ, സി.വി.ശ്രീരഞ്ജിത്ത് കുമാർ, ശോഭ.ജി, മോഹൻദാസ്, യൂണിയൻ ചെയർമാൻ ഷെയ്ഖ് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
പഠന-പാഠ്യേതര മികവ് കൈവരിച്ച പ്രേംതേജസ്, ഷജിന എന്നിവരെ അനുമോദിച്ചു. പ്രജ്യോതി,വിക്ടോറിയയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ആദ്യ സമർപ്പണം നടത്തി. സംസ്കൃതം വിഭാഗം മേധാവി ഡോ.സുമ പാറപ്പട്ടോളി സ്വാഗതവും മുസ്തഫ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.