വിദ്യാഭ്യാസ കാര്യത്തിലും കാർഷിക മേഖലയുടെ സംരക്ഷണത്തിലും കേരളത്തെ കണ്ടുപഠിക്കാന്‍ ഏറെയുണ്ടെന്നും എന്നാൽ ആസിയാൻ കരാർ രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ അപകടകരമായ രീതിയില്‍ ബാധിക്കുന്നതായി മാറിയെന്നും കേരള ജല വിഭവ വകുപ്പ്മന്ത്രി കെ.കൃഷ്ണൻ കുട്ടിപറഞ്ഞു.
ജനതാദൾ (എസ്) കോങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ കല്ലടിക്കോട് ചുങ്കം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ (എസ്) കോങ്ങാട് മണ്ഡലം പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സംസ്ഥാനത്ത് ഈ ഗവൺമെന്റിലൂടെ നടപ്പായിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്‌ട്ര നിലവാരം കൈവരിച്ച സംസ്ഥാനവുമാണ് കേരളം.
അടിസ്ഥാന ജന വിഭാഗങ്ങളുടെ ക്ഷേമത്തിനുംഅർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടി കൊടുക്കുന്നതിനുംരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ കഴിയണമെന്നും നേതാക്കളോടായി മന്ത്രി പറഞ്ഞു.
ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ്, കെ.ആർ.ഗോപിനാഥ്, ടി.കെ. പത്മനാഭനുണ്ണി, ടി.കെ.സുബ്രമണ്യൻ, പ്രവീൺ കാഞ്ഞിരമ്പുഴ, കരിമ്പ ജോസ്, എ.ബി.ഹരിദാസ്, അഡ്വ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.