പാലക്കാട്: രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോൾ പൗരത്വ ഭേദഗതി വിഷയത്തിൽ തെറ്റ് തിരുത്തുകയാണ് മാന്യത എന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി കർത്താട്ട് ബാലചന്ദ്രൻ അനുസ്മരണം അകത്തേത്തറ ശബരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ ആർക്കും പറ്റാം.തെറ്റുപറ്റുന്നത് തെറ്റല്ല.അത് തിരുത്താതിരിക്കുന്നതും ന്യായീകരിക്കുന്നതും ഒട്ടനവധി ഭവിഷ്യത്തുകൾ ഉണ്ടാക്കുന്ന വിപത്തായി മാറും. ഒരു മതത്തോടും പ്രത്യേക വിധേയത്വമോ വിദ്വേഷമോ ഇന്ത്യാ രാജ്യത്തിന് ഉണ്ടാകില്ലെന്ന മതേതരത്വ സംഹിതയെ ആഴത്തില്‍ മുറിവേൽപ്പിക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.
സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണ്. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് കരുതുന്നവർ ഖേദിക്കേണ്ടി വരും. വര്‍ഗീയ ധ്രുവീകരണം അതി വേഗത്തിൽ ഇന്ത്യയിലാകെ പടര്‍ത്താന്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ സാധിക്കും.
രാജ്യത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കണം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം ഉണർന്നു വരണം.കെ.ശങ്കരനാരായണൻ പറഞ്ഞു. പ്രിയദർശിനി സാംസ്ക്കാരിക സമിതി ജില്ലാ പ്രസിഡന്റ് അസീസ് മാസ്റ്റർ അധ്യക്ഷനായി.
രാജൻ ചെറുകാട്, പി.വി.രാജേഷ്,പട്ടത്താനം ശ്രീകണ്ഠൻ, ഭാർഗ്ഗവിക്കുട്ടി ടീച്ചർ, സണ്ണി എടൂർ പ്ലാക്കീഴിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.