കല്ലടിക്കോട്: സ്വർണാഭരണം അണിഞ്ഞ് സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ സേഫ്റ്റി പിന്നിനു മാല മോഷണം തടയാന്‍ കഴിയുമെന്ന് മനസിലാക്കി കൊടുക്കുകയാണ് കല്ലടിക്കോട് ജനമൈത്രി പോലീസ്.
താലപ്പൊലി നടക്കുന്ന ചുങ്കം കാട്ടുശ്ശേരി അയ്യപ്പൻകാവ് പരിസരത്താണ് ഇതേക്കുറിച്ച് ബോധവൽക്കരണം നടത്തിയത്.
കല്പാത്തി രഥോത്സവ സമയത്ത് തലവേദനയായി മാറുന്ന മാല മോഷണം തടയാനാണ് ജില്ലയിൽ സേഫ്റ്റി പിന്‍ പദ്ധതി പൊലീസ് ആദ്യം നടപ്പിലാക്കിയത്. സേഫ്റ്റിപിന്‍ വഴി മാലകള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ബന്ധിപ്പിക്കുന്ന രീതിയാണിത്.
പിറകില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയാല്‍ എളുപ്പത്തില്‍ മാല മോഷ്ടാവിന്റെ കയ്യില്‍ പോകില്ല. മാല മോഷണം അറിയാന്‍ സാധിക്കും. ഇത് സമീപത്തുള്ളവരുടെ സഹായം തേടാൻ സ്ത്രീകള്‍ക്ക് കഴിയുകയും ചെയ്യും. സേഫ്റ്റി പിന്‍ പോലീസ് തന്നെ സൗജന്യമായി വിതരണം ചെയ്തു. എസ്.ഐ.എം ബിജു, ബീറ്റ്ഓഫീസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ നേതൃത്വം നൽകി.