മണ്ണാർക്കാട്: ഹയർ സെക്കന്ററി,ഹൈസ്കൂൾ പൊതു പരീക്ഷകൾ ഒന്നിച്ചു നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14 മുതൽ 20 വരെ നടക്കുന്ന ഹയർ സെക്കന്ററി മാതൃകാ പരീക്ഷ കുട്ടികൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.
കഴിഞ്ഞ വർഷം വരെ ദിവസവും രാവിലെ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ ഉച്ചക്ക് ശേഷവും നടത്താനാണ് സർക്കാർ തീരുമാനം. രാവിലെ രണ്ടേമുക്കാൽ മണിക്കൂർ ഒരു വിഷയം പരീക്ഷ എഴുതുന്ന കുട്ടികൾ തന്നെ ഉച്ചക്ക് ശേഷം മറ്റൊരു വിഷയം കൂടി പരീക്ഷ എഴുതേണ്ട സ്ഥിതിയാണുളളത്.
ദിവസവും അഞ്ചര മണിക്കൂർ പരീക്ഷ കുട്ടികളിൽ മാനസിക സംഘർഷങ്ങളുളവാക്കും.വികലമായ പരിഷ്കാരങ്ങൾ നിർത്തിവെക്കണമെന്നും പരീക്ഷ സമയക്രമം പുന:ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിച്ച് മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.കെ.ഉബൈദുള്ള യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.പി.സാദിഖ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ.എച്ച്. ഫഹദ്, സി.പി.മൊയ്തീൻ, കെ.കെ.നജ്മുദ്ധീൻ, പി.സി.ഹബീബ്, യൂസുഫലി, ടി.അബ്ദുറസാഖ്, പി.ഇ.സുധ, സി.ഷമീറ, ആർ.സുലൈഖ, കെ.സുഹറ പ്രസംഗിച്ചു.