കടമ്പഴിപ്പുറം: ബാലസാഹിത്യരംഗത്ത് തന്റേതായ സ്ഥാനം നേടിയ കെ.എൻ. കുട്ടി കടമ്പഴിപ്പുറം എന്ന കുണ്ടുവംപാടം കുണ്ടുവീട്ടിൽ കുട്ടി മാഷ് എഴുതിയ കുട്ടികൾക്കായുള്ള 'ഉണ്ണിമായേം ഉണ്യോളും' എന്ന പുസ്തകത്തിന്റെ 22 കോപ്പികൾ ചെർപ്പുളശ്ശേരി ബിപിഒ ഹരിദാസൻ മാഷിനു കൈമാറി.
(ഡിസം. 3)നു തിങ്കളാഴ്ച ശ്രീകൃഷ്ണപുരത്ത് നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ സംഗമത്തിൽ / രചനാ ക്യാമ്പിൽ കുട്ടികൾക്ക് നൽകാനാണ് പുസ്തകങ്ങൾ ഏൽപ്പിച്ചത്. ബാല്യം മുതൽ മാഷിന്റെ അയൽപക്കത്തെ രജനി എന്ന പെൺകുട്ടിയുടെ വായനഗുണത്തെ മുൻനിർത്തിയാണ് ഭിന്നശേഷിക്കാരിലേക്കും പൊതുവായന പരത്തുന്നത്.
പരിമിതികൾ അതിജീവിക്കുന്ന ചില കുട്ടികളെ തന്റെ സ്‌കൂളിലും ചിലപ്പോൾ കാണേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ തന്നെ ഇരുന്ന് വായനയുടെ ലോകം തനിക്ക് സ്വയം സൃഷ്ടിച്ച് രജനി വായിച്ചു തീർത്ത പുസ്തകങ്ങളുടെ എണ്ണം നമ്മെ പോലും അത്ഭുതപ്പെടുത്തും. ജീവിതത്തിന്റെ ഇരുണ്ട മുഖത്ത് വായന കൊണ്ട് സൃഷ്ടിച്ചെടുത്ത വെളിച്ചം നമുക്ക് പലപ്പോഴും രജനിയിൽ കാണാനാവും - കുട്ടിമാഷ് പറഞ്ഞു.
തൂലിക എന്ന നാമമുള്ള മാഷിന്റെ ലൈബ്രറിയില്‍ 1000 ന് മുകളില്‍ പുസ്തക ശേഖരം ഉണ്ട്. വീടാണ് പുസ്തക കേന്ദ്രമാക്കിയിരിക്കുന്നത്. അധ്യാപന ജോലി കഴിഞ്ഞു, ദിവസവും ഗ്രന്ഥശാലയില്‍ വരുന്ന കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കും. ഇത്തരത്തിൽ വായന കൊണ്ട് ജീവിതയാത്രയിൽ കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാൻ ശ്രമിക്കുകയാണ് ഈ ബാലസാഹിത്യകാരൻ.
'ഉണ്ണിമായയും ഉണ്യോളും' എന്ന പുസ്തകത്തിനു പുറമെ കുട്ടികളുടെ ഒരെഴുത്തുകാരൻ എന്ന നിലയിൽ ധാരാളം കഥകൾ എഴുതിയിട്ടുണ്ട് ഇദ്ദേഹം.
കേരളത്തിലെ പ്രമുഖ ബാലമാസികകളും പുസ്തക പ്രസാധകരും ഇദ്ദേഹത്തിന്റെ കഥകളും കവിതകളും പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്. അക്ഷരങ്ങൾ വെളിച്ചമാണല്ലോ, അത് എല്ലാവരിലും പ്രസരിക്കട്ടെ - മാഷ് പറഞ്ഞു.