പാലക്കാട്: ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പൂർണ സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ അത് ഉടൻ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷാ പറഞ്ഞു.
സാമ്പത്തിക സംവരണമടക്കമുള്ള വിഷയങ്ങളിൽ ന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ സമീപനം സംഘ്പരിവാറിന്റേതിനു സമാനമാണെന്ന് ഇടതുപക്ഷം തെളിയിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യങ്ങളൾക്കും പൗരാവകാശങ്ങൾക്കും ദേശീയതയുടെ മറവിൽ കൂച്ചുവിലങ്ങിടുന്ന ഭരണകൂടങ്ങൾ സ്വന്തം പൗരന്മാരെ അന്യായമായി ശിക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം ഫസ്ന മിയാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്മാൻ "സാമുദായിക സംവരണം: ചരിത്രവും പ്രസക്തിയും " എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് കെ.സി നാസർ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി എസ്.മുജീബുറഹ്മാൻ,ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.എം സാബിർ അഹ്സൻ, ഷഹന അഷ്റഫ്, പി.ഡി രാജേഷ്,മുബശിർ ശർഖി എന്നിവർ സംസാരിച്ചു.
2019- 21 പ്രവർത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.