പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസ്സും വർണങ്ങളിലാഴ്ത്തി മണപ്പുള്ളിക്കാവ് വേല. പുലർച്ചെ നാലിന് കിഴക്കേയാക്കര മണപ്പുള്ളിക്കാവിൽ നടതുറന്നതോടെ വേല മഹോത്സവത്തിന് തുടക്കമായി.
രാവിലത്തെ പ്രത്യേക പൂജകൾക്കുശേഷം രാവിലെ ഒമ്പതിന് കാഴ്‌ചശീവേലി നടന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ടിനുശേഷം പകൽ മൂന്നരയോടെ നടന്ന നഗരപ്രദക്ഷിണം പാലക്കാട്ടെ വേലപ്രേമികൾക്ക് ആവേശമായി.
പടിഞ്ഞാറേ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലത്തെ പൂജയ്‌ക്കുശേഷം പകൽ 11ന് എഴുന്നള്ളത്ത് നടന്നു. പകൽ മൂന്നിന് പഞ്ചവാദ്യം, തട്ടിന്മേൽക്കൂത്ത്, ആനകളുടെ അകമ്പടിയോടെ കോട്ടമൈതാനത്ത് അണിനിരന്നു. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ മേളത്തിന് നേതൃത്വം നൽകി.
കൊപ്പം, മുട്ടിക്കുളങ്ങര, കള്ളിക്കാട്, പടിഞ്ഞാറേ യാക്കര ദേശങ്ങൾ കോട്ടമൈതാനത്ത് സംഗമിച്ചപ്പോൾ ഉത്സവലഹരി ഉച്ഛസ്ഥായിയിലായി. രാത്രിവേല കാവുകയറിയതിനുശേഷം പാണ്ടിമേളവും തായമ്പകയും നടന്നു. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് മണപ്പുള്ളിവേലയ്ക്ക് കൊടിയിറങ്ങി.