പാലക്കാട്: തുപ്പനാട് ദേശീയ പാതക്ക് സമീപം പ്രവൃത്തി നടക്കുന്ന അങ്ങാടി തൊടി അബ്ദുൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഞായറാഴ്ച പുലർച്ചയോടെ നിലം പൊത്തിയതായി കണ്ടത്. രണ്ടു ദിവസമായി പ്രദേശത്ത് മഴ ശക്തവുമാണ്. രണ്ടായിരത്തോളം സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയും ഒരുഭാഗത്തെ ഭിത്തികളുമാണ് നിലംപരിശായത്.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വൻ നാശനഷ്ടമാണ് കരിമ്പ മേഖലയിൽ സംഭവിച്ചിട്ടുള്ളത്. താലൂക്കിന്റെ പലയിടത്തും വൈദ്യുതിലൈനുകള്‍ പൊട്ടി വൈദ്യുതി തടസമുണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. കൃഷി നശിച്ചു.
പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്നു. റോഡുകളില്‍ വെള്ളക്കെട്ട് ശക്തമാണ്. പൊന്നംകോട് കനാൽ പാലം അപകടാവസ്ഥയിലാണ്. മരുതും കാട്,പാലക്കയം മേഖലയിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാൽ മലയോരമേഖലയിലുള്ളവർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം കരിമ്പ പഞ്ചായത്തിലെ ക്വാറിയും ഉരുൾപൊട്ടലുമുണ്ടായ ഇടങ്ങൾ ജിയോളജി വകുപ്പ് സംഘം പരിശോധിക്കാനെത്തിയിരുന്നു.