മണ്ണാർക്കാട്: ഇലപൊഴിയും കാടുകളുടെ വന്യത ദർശിച്ചു കൊണ്ട് കുട്ടികൾ കുന്നിറങ്ങി. നിത്യഹരിത വനങ്ങളെവിടെ? കുറ്റിച്ചെടികളെവിടെ? ഇവിടെയെങ്ങും ഉണങ്ങിക്കരിഞ്ഞ പുൽപരപ്പാണല്ലോ സാർ.... സിദാൻ്റെ വാക്കുകൾ കാതുകളിൽ മുഴങ്ങി.
മണ്ണാർക്കാട് ജി എം യു പി സ്കൂളിലെ ന്വേച്ചർ ക്ലബ് അംഗങ്ങളുടെ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്കുള്ള പഠനയാത്രയാണ് പശ്ചാത്തലം. പാഠപുസ്തകത്തിലെ പാഠങ്ങൾക്കപ്പുറം പ്രകൃതിയുടെ ഹൃദയ പാഠങ്ങൾ തൊട്ടറിയുന്നതിനായ് അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന നാൽപ്പതംഗ സംഘം പറമ്പിക്കുളത്തെത്തിയത്.
പ്രകൃതി സംരക്ഷണവും വനസമ്പത്തും തിരിച്ചറിയാനാണ് വിദ്യാർഥികൾ ഉൾക്കാട്ടിലേക്ക് യാത്ര ചെയ്തത്. അധ്യാപകർഗൈഡായി വിദ്യാർഥികൾക്കൊപ്പം നടന്നു. ഉൾവനത്തിലെ നിത്യഹരിത മരങ്ങളും കാഴ്ചകളും പുതിയ അനുഭവമായി. കാട്ടിലെ അപൂർവ സസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഉറവകളിലെ വെള്ളം കുടിച്ചും പുൽമേടുകളിൽ വിശ്രമിച്ചും യാത്ര ആസ്വദിച്ചു വനപാലകർ, റൈഞ്ച് ഓഫീസർ മുജീബ് റഹ്മാൻ എന്നിവർ കുട്ടികൾക്ക് സ്വാഗതമരുളി. പ്രകൃതി പഠന ക്ലാസ്, ട്രക്കിംഗ്, സഫാരി എന്നിങ്ങനെ മണിക്കൂറുകളോളം വനാന്തർഭാഗത്ത് കുട്ടികൾ കഴിച്ചുകൂട്ടി.ആ വാസവ്യവസ്ഥയെ കുറിച്ചും അതിജീവനത്തെ കുറിച്ചും മൂന്നു വ്യാഴവട്ടക്കാലത്തെ അനുഭവസമ്പത്തുള്ള മുരുകൻ പറമ്പിക്കുളം ക്ലാസിനു നേതൃത്വം നൽകി.
കാട്ടുതീയിൻ്റെ വ്യാപനവും ആഗോള താപനത്തിൻ്റെ തിക്തഫലങ്ങളും കുട്ടികൾക്ക് ബോധ്യപ്പെട്ടു. കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന വനാന്തരങ്ങൾ മൊട്ടക്കുന്നുകളായി മാറുന്നത് ഒട്ടും ഭൂഷണമല്ല. 'ചുമതലയോടെ നാടിനെ നയിക്കുവാൻ പഠിക്കണം പഠിക്കണം പഠിച്ചുനമ്മളുയരണം, നാടു മാത്രമല്ല നമ്മൾ കാടുമേറ്റെടുക്കണം' എന്ന പ്രതിജ്ഞയോടെയാണ് പഠനയാത്രയ്ക്ക് സമാപ്തി കുറിച്ചത്.