മണ്ണാർക്കാട്: തത്തേങ്ങലത്തെ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള കശുമാവിൻ തോട്ടത്തിൽ നിരോധനത്തിന് ശേഷം ബാക്കിവന്ന എൻഡോസൾഫാൻ രണ്ടായിരത്തി പതിനാലിലാണ് ചോർച്ചയുണ്ടാകും എന്ന സംശയത്തെത്തുടർന്ന് പുതിയ ബാരലുകളിലേക്ക് മാറ്റിയത്.
രണ്ട് മാസത്തിനകം പാലക്കാട് ജില്ലയിൽ നിന്ന് ഈ എൻഡോസൾഫാൻ നീക്കം ചെയ്യും എന്ന ഉറപ്പിനെത്തുടർന്നാണ് രണ്ടായിരത്തി പതിനാല് ഒക്ടോബർ പന്ത്രണ്ടിന് പുതിയ ബാരലുകളിലേക്ക് മാറ്റിയത്.പക്ഷെ അഞ്ച് വർഷം തികയുമ്പോഴും എൻഡോസൾഫാൻ തത്തേങ്ങലത്തെ ഗോഡൗണിൽ തന്നെയാണ്.
ഇതുവരെ ജില്ലയിൽ നിന്ന് മാറ്റാനുള്ള യാതൊരു നടപടിക്ക് വേണ്ടിയും ചെറുവിരൽ അനങ്ങിയിട്ടില്ല. ഇപ്പോൾ കുറച്ചായി എൻഡോസൾഫാൻ സൂക്ഷിച്ചിട്ടുള്ള ഗോഡൗണിൽ നിന്ന് രൂക്ഷ ഗന്ധം ഉയരുന്നുണ്ടെന്നു പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ പറയുന്നു.
ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ പി.രാജീവിന് കളക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം രണ്ടായിരത്തി പതിനാല് ഒക്ടോബറിന് ശേഷം മൂന്നു തവണ ചീഫ് സെക്രട്ടറിക്കും,നാല് തവണ കൃഷി വകുപ്പ് സെക്രട്ടറിക്കും എൻഡോസൾഫാൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർ കത്ത് നൽകിയിട്ടുണ്ട്.
ഇതിൽ തന്നെ രണ്ടായിരത്തി പതിനെട്ട് സെപ്റ്റംബറിൽ നൽകിയ കത്തിന് നാളിതുവരെ മറുപടിയെ നൽകിയിട്ടില്ല. ഭരണകൂടത്തിന്റെ അനാസ്ഥ കൊണ്ട് ഒരു നാട് മുഴുവൻ എൻഡോസൾഫാൻ ഭീതിയിൽ മുൾമുനയിൽ നിൽക്കുകയാണ്.