പാലക്കാട്: മാനുഷിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ കരിങ്കൽ ഖനനം നടത്തുന്ന മൂന്നേക്കർ - മരുതുംകാട് ക്വാറിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നു ചേർന്ന സർവ്വക്ഷി ജനകീയ കൺവൻഷനിൽ തീരുമാനം.
പരിസ്ഥിതി ദുർബല പ്രദേശമായ പാലക്കയം വില്ലേജിലെ മിച്ചഭൂമിയിൽപ്പെടുന്ന പ്രദേശം, കരിമ്പ ഒന്ന് വില്ലേജിലെന്ന് വ്യാജരേഖ ചമച്ച് ക്വാറിക്ക് അനുമതി സമ്പാദിച്ചവർക്കെതിരെ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സർവ്വക്ഷി ജനകീയ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കരിമ്പ-പാലക്കയം വില്ലേജുകളിലെ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ കണക്കിലെടുത്ത് കരിമ്പ പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന ഈ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് മൂന്നേക്കറിൽ സർവ്വകക്ഷി ജനകീയ കൺവൻഷൻ നടന്നത്.
സമിതി സെക്രട്ടറി ശിവദാസൻ അധ്യക്ഷത വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്തംഗം സി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. ശാന്തകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്, സുമലത, രാജു കാട്ടുമറ്റം, പി.ജി. വൽസൻ, സി.പി. സജി. മുഹമ്മദ് മുസ്തഫ, കെ. രാധാക്യഷ്ണൻ, ഫാ. സന്തോഷ് മുരിക്കനാനിൽ. ജോസ്. സുരേഷ്. ടി. ആർ. രാധാക്യഷ്ണൻ, സണ്ണി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. കെ.എം ഷാജി സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു.