പാലക്കാട്: മുന്നൂർക്കോട് എ എൽ പി സ്‌കൂളിൽ ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിക്കില്ല. മുഴുവൻ കുട്ടികൾക്കും ഗുൽമോഹർ ഫൗണ്ടേഷന്റെ വക സ്റ്റീൽ ബോട്ടിൽ വിതരണം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഇനി വേണ്ട എന്ന തീരുമാനമാണ് മുന്നൂർക്കോട്എ എൽ പിസ്‌കൂളിന്റേത്. അതിനായി പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു.യു.എൻ.അംഗീകൃത സംഘടനയായ ഗുൽമോഹർ ഫൗണ്ടേഷൻ പ്രവർത്തകരാണ് ഈ ശ്രദ്ധേയ പദ്ധതി നടപ്പിലാക്കിയത്.
സ്‌കൂളിൽ അധ്യാപക-അനധ്യാപകരും വിദ്യാർഥികളും ഇനിമുതൽ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കില്ല എന്ന് പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റേയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെയും സന്ദേശം വിദ്യാലയങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കാനാകുമെന്നാണ് ഗുൽമോഹർ ഫൗണ്ടേഷന്റെ പ്രതീക്ഷ.
പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നാട് വീര്‍പ്പുമുട്ടുമ്പോൾ കുട്ടികളുടെ വാട്ടർ ബോട്ടിലും ഭക്ഷണപാത്രങ്ങളും പ്ലാസ്റ്റിക് അല്ലാതിരിക്കുന്നതല്ലേ വളരെ നല്ലത്. ഈ തീരുമാനം ചരിത്രപരമായ തുടക്കമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് പറഞ്ഞു.
മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കാനും പരിപാടിയിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.
മുൻ ഐ എസ് ആർ ഒ സയന്റിസ്റ്റ് വെങ്കിടകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട്, പ്രധാന അധ്യാപകൻ മുരളി എ.ആർ, സുഭാഷ് മാസ്റ്റർ, ഗുൽമോഹർ സാരഥികളായ കാർത്തിക്, ജസീൽ, വിജയലക്ഷ്മി, ഗിരിജ ദേവി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിൽ പൂക്കോട്ടുകാവ് പഞ്ചായത്തിന്റെ ബെയ്‌ലിങ് യൂണിറ്റിന് കൈമാറി.