പാലക്കാട്: വേനൽചൂട് കനത്തതോടെ ജില്ലയിലെ മലയോരങ്ങളിൽ വ്യാപകമായി തീപ്പിടിത്തമുണ്ടാകുന്നു. ഒറ്റപ്പാലം അനങ്ങൻ മലയിൽ തീ നിയന്ത്രണ വിധേയമായി.
ഒറ്റപ്പാലം നഗരസഭയിലെ വരോട് നാലാം മൈൽ മുതൽ കരിക്കുറ്റി മുബാറക്ക് ക്വാറി വരെയാണ് ആദ്യം തീ പടർന്നത്. പിന്നീട് മലപ്പുറം മലമുക്ക്, മലപ്പള്ള, പരപ്പൻ തോട്, കുട്ടാരംകുളം, കൊട്ടേക്കാട് കോളനി എന്നിവിടങ്ങളിലേക്ക് പടർന്നു.
കുറ്റിക്കാടുകൾക്കും മരത്തിനുമാണ് തീപടർന്നത്. ജനവാസകേന്ദ്രങ്ങളിലെ അടുത്ത് വരെ തീ എത്തി. ബുധനാഴ്‌ച പകൽ ഒന്നുമുതൽ പടരുന്ന തീ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.
ചിലയിടങ്ങളിലെ തീയും പുകയും ഒഴിച്ച് ബാക്കിയിടങ്ങളിൽ പൂർണമായും അണഞ്ഞു. 15 ഏക്കർ വനഭൂമിയും അഞ്ച് ഏക്കർ സ്വകാര്യ ഭൂമിയുമാണ് കത്തിനശിച്ചത്.
400 ഓളം കുടുംബങ്ങളാണ് അനങ്ങമലയുടെ താഴ്‌വാരത്ത് താമസിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വേനലിൽ മരങ്ങളും പുല്ലും ഉണങ്ങി നിൽക്കുന്നത് തീ പടരാൻ ഇടയാവുകയാണ്.