പെരുങ്ങോട്ടുകുറുശ്ശി: യൂറോപ്പ്, ആസ്ത്രേലിയ, അറേബ്യൻ , ചൈനീസ് തുടങ്ങി അന്താരാഷ്ട്ര തലത്തിലേയും രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിലെയും ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കി പ്രദർശനമൊരുക്കിയത് കാണാൻ ആയക്കുറുശ്ശി പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിരവധി പേരെത്തി.
പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നൊരുക്കിയ വൈവിധ്യ രുചിക്കൂട്ടുകളാൽ ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ സ്കൂൾ ഹാളിൽ പ്രദർശനത്തിന് വെച്ചപ്പോൾ പലർക്കും അതൊരു നവ്യാനുഭവമായി. പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭക്ഷ്യയിനങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവു നൽകുന്നതിനുവേണ്ടിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്ഷ്യ വിഭവങ്ങളുടെ കലവറ സ്ക്കൂളിൽ ഒരുക്കിയത്.
ഇന്റർനെറ്റിന്റെയും മറ്റു നവസാമൂഹ മാധ്യമങ്ങളുടെയും സഹായത്തോടെയാണ് വിവിധ രാജ്യങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭക്ഷ്യവിഭവങ്ങൾ തയാറാക്കിയത് വിദേശ രാജ്യങ്ങൾക്കു പുറമെ രാജ്യത്തിനകത്തെ പഞ്ചാബി, ഗുജറാത്തി, ആസ്സാമി, ബീഹാരി, മറാഠി തുടങ്ങി ഏതാണ്ടെല്ലാ സംസ്ഥാനങ്ങളുടെതുമായി തൊണ്ണൂറ്റി മൂന്ന് ഇനം വിഭവങ്ങളാണ് പ്രദർശനത്തിനൊരുക്കിയത്.
സ്കൂൾ ചീഫ് അഡ്വൈസർ ഇ.ബി.രമേശ്, ഡയറക്ടർ മോഹനൻ കരിയോടത്ത്, പ്രിൻസിപ്പൽ ലക്ഷ്മി മോഹൻ, മാനേജർ ഷൈനി രമേശ് , പിടിഎ പ്രസിഡന്റ് സ്മിത , വൈസ് പ്രസിഡണ്ട് സി എം ഷാഹുൽ ഹമീദ് തുടങ്ങിയവർ ഭക്ഷ്യമേള പ്രദർശനത്തിന് നേതൃത്വം നൽകി.