തച്ചമ്പാറ: നിയമാവബോധത്തിലൂടെ മാത്രമേ ഓരോ സ്ത്രീക്കും തന്റെ രാജ്യം അനുവദിച്ചിട്ടുള്ള വ്യക്തി സ്വാതന്ത്ര്യം കൈവരികയുള്ളൂവെന്നും ആദ്യം വീടുകളിൽ പെൺകുട്ടികളെ ബഹുമാനിക്കപ്പെടുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്നും തച്ചമ്പാറയിൽ നടന്ന സ്ത്രീ സംരക്ഷണ നിയമങ്ങൾ സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും കല്ലടിക്കോട് ജനമൈത്രി പോലീസും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.സെന്റ്.ഡൊമിനിക്സ് എൽ.പി സ്‌കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്അംഗം എം.രാജഗോപാലൻ അധ്യക്ഷനായി. അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ശക്തമായ നിയമങ്ങളുണ്ടായിട്ടും സ്ത്രീകൾക്കു നേരെയുള്ള കയ്യേറ്റങ്ങൾ നിര്‍ബാധം തുടരുന്നത് സമൂഹത്തില്‍ നിന്നുള്ള പ്രതിരോധം ശക്തിപ്പെടാത്തതിനാലും നിയമ നടപടികളുടെ രീതികൾ എന്തെന്ന് സ്ത്രീകൾക്ക് അറിയാത്തതിനാലുമാണ്.
ജനമൈത്രി സിആർഒ രാജ് നാരായണൻ,സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്കുമാർ,കല്ലടിക്കോട് സ്റ്റേഷൻ വനിത ഹെൽപ് ഡെസ്കിലെ രമ്യ എന്നിവർ ക്ളാസുകൾ നയിച്ചു. എം.എൻ.രാമകൃഷ്ണപിള്ള,ജോൺസോളമൻ,ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട്, തച്ചമ്പാറ ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്.വളണ്ടിയർമാരായ തെരേസ്സ തോമസ്, അഖിലവർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
ഗ്രന്ഥശാല വനിതവേദി പ്രസിഡന്റ് ഗ്രേസി സ്വാഗതവും സൗമ്യ മനോജ് നന്ദിയും പറഞ്ഞു