കോങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ മുസ് ലിങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആത്മധൈര്യം വർധിപ്പിച്ചെന്ന് യുവ വാഗ്മിയും തളിക്കുളം ഇസ് ലാമിയ കോളേജ് അധ്യാപകനുമായ ശംസുദ്ദീൻ നദ് വി.
സംഘ്പരിവാർ വിരുദ്ധ പോരാട്ടങ്ങൾ ശക്തമായെന്നും രാജ്യത്ത് നടക്കുന്ന ജനകീയ പോരാട്ടങ്ങൾക്ക് മുന്നിൽ ഫാസിസ്റ്റ് ഭരണകൂടം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമാ അത്തെ ഇസ് ലാമി പുലാപ്പറ്റ ഘടകം ഉമ്മനഴി സെൻററിൽ 'പൗരത്വ നിയമവും സംഘ് പരിവാർ അജണ്ടകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ് ലാമി മണ്ണാർക്കാട് ഏരിയ പ്രസിഡന്റ് എ.അബ്ദുസലാം അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയിൽ ബ്രേക്ക് പൊട്ടിയ കെ.എസ്.ആർ.ടി.സി ബസിൽ ആത്മധൈര്യത്തോടെയും നിയന്ത്രണത്തിലൂടെയും വിദ്യാർത്ഥികളടക്കമുള്ള നൂറ് കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച ഡ്രൈവർ പുലാപ്പറ്റ സ്വദേശി കെ.സിറാജുദ്ദീനെ പരിപാടിയിൽ ആദരിച്ചു.
പൗരത്വ ദേദഗതി നിയമത്തിന്റെ മറവിലെ സംഘ് പരിവാർ അജണ്ടകൾ തുറന്ന് കാണിക്കുന്ന തെരുവ് നാടകം സക്കീർ ഹുസൈൻ പഴയ ലെക്കിടിയുടെ നേതൃത്വത്തിൽ പരിപാടിയിൽ അവതരിപ്പിച്ചു.
എ.അമീനുല്ലാഹ്, ഹംസ മൗലവി, ഇബ്രാഹീം മാസ്റ്റർ, കെ.മജീദ് എന്നിവർ സംസാരിച്ചു. സഫീറുദ്ദീൻ ഖുർആൻ പാരായണം നടത്തി.