തച്ചമ്പാറ: ഭരണാനുമതി ലഭിച്ച് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ശിരുവാണി ഡാമിൽ ഫ്ളോമീറ്ററുകൾ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ തുടങ്ങി. അന്തർ സംസ്ഥാന ജലകരാർ അനുസരിച്ച് ശിരുവാണി ഡാമിൽ നിന്നും തമിഴ്നാടിന് കുടിവെള്ളം അളന്നു നൽകുന്നതിനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്.
2014 ൽ കേരളാ തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മഴമാപിനി സ്ഥാപിക്കാനും ഡാമിലും പരിസരങ്ങളിലും വൈദ്യുതി എത്തിക്കാനുമായി രണ്ട് കോടിയോളം രൂപ വകയിരുത്തിയിരുന്നു.
ഡാമിലെ വെള്ളം എടുക്കുന്ന ടണലിന്റെ ഭാഗത്തും പെൻസ്റ്റോക്ക് പൈപ്പിലൂടെ ക്11 കിലോമീറ്റർ അപ്പുറത്ത് ചെന്ന് പതിക്കുന്നഭാഗത്തും ഫ്ളോ മീറ്ററുകൾ സ്ഥാപിച്ച് കൃത്യമായ അളവെടുക്കാനാണ് നീക്കം.ഓൺലൈനുമായി ബന്ധിപ്പിച്ച് വെള്ളത്തില്റ്റെ അളവ് ഉദ്യോഗസ്ഥർക്ക് തൽസമയം അറിയാനുള്ള സൗകര്യം ഉണ്ടാകും. വനംവകുപ്പുമായി സഹ്കരിച്ച് നടത്തുന്ന സർവ്വേ പൂർത്തിയായാൽ സിഗ്നൽ ടവർ സ്ഥാപിച്ച് നെറ്റ്വർക്കുമായി ബന്ധിപ്പിക്കും.
ശിരുവാണി നദിയുടെ പ്രധാന ഭാഗം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വഴിയാണ് ഒഴുകുന്നത്. ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ശിരുവാണി നദിയെ വിനോദസഞ്ചാര പ്രാധാന്യമുളളതാക്കുന്നു.
തമിഴ്നാട് അനധികൃത മായി നിർമ്മിച്ച ടണലുകളിലൂടെ വെള്ളം ചോർത്തികൊണ്ടുപോകുന്നത് ഉദ്യോഗസ്ഥർ കണ്ടുപിടിച്ചിരുന്നു. അതിനുശേഷമാണ് വെള്ളത്തിന്റെ അളവ് നിശ്ചയിക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കിയത്.