പാലക്കാട്: മൂന്നു പതിറ്റാണ്ടിലേറെക്കാലമായി നൂറോളം കുടുംബങ്ങൾ താമസിക്കുന്ന സുന്ദരം കോളനിവാസികൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.
പാലക്കാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ തോട്, പുറംപോക്ക് സ്ഥലങ്ങളിൽ ദുരിതപൂർണ്ണമായ ജീവിതം നയിച്ചിരുന്ന കുടുംബങ്ങളെയാണ് മുൻ മന്ത്രി സി.എം.സുന്ദരംസ്വാമി മുൻകൈയെടുത്ത് സുന്ദരം കോളനിയിൽ രണ്ടര സെന്റ് വീതം നൽകി അവരെ പുനരധിവസിപ്പിച്ചത്.
ഇതുവരെയും പട്ടയം ലഭിക്കാത്തതു കൊണ്ട് സർക്കാർ ആനുകൂല്യങ്ങളോ പ്രളയ ദുരിതാശ്വാസ സഹായങ്ങളോ ലഭിക്കാത്ത സാഹചര്യമാണ്. എത്രയും വേഗം പട്ടയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഴുവൻ കുടുംബാംഗങ്ങളും ഒപ്പിട്ടു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാന്റെ നേതൃത്വത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ.മണികണ്ഠൻ, ശാന്തമ്മ, ചിറ്റൂരമ്മ, റസിയാബി, കെ.ഇന്ദിര തുടങ്ങിയവരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.