പാലക്കാട്: സമൂഹം മാറ്റത്തിന് വഴിയൊരുക്കും എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട എച്ച്.ഐ.വി അണുബാധിത ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി കഴിഞ്ഞ ആറു വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് ലോക എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് നടത്തിയ സെമിനാർ സാമൂഹ്യ പ്രവർത്തകൻ എൻ. ജി. ജ്വോൺസ്സൺ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സെമിനാറിൽകവയിത്രി ലില്ലി വാഴയിൽ അധ്യക്ഷത വഹിച്ചു.ലഹരി വിരുദ്ധ സമിതിയുടെ ജില്ലാ പ്രസിഡന്റ് കാദർ മൊയ്തീൻ, എൽ. രാമ പരമാത്മ കുമാർ തുടങ്ങിയവർ സംസാരിച്ചു.സെമിനാറിൽ അറുപതോളം പേർ പങ്കെടുത്തു.
എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടെങ്കിലും, ശരാശരി മാസം 100 പുതിയ എച്ച്‌ഐവി ബാധിതർ ഉണ്ടാകുന്നു എന്നത് ആശങ്കയുളാവാക്കുന്നതാണ്.
2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 24141 എച്ച്‌ഐവി ബാധിതരാണ് ഉള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും, എച്ച്‌ഐവി ബാധിതരായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലോ പ്രസവസമയത്തോ അതിനുശേഷം മുലപ്പാലിലൂടെയോ ആണ് രോഗം പകരുന്നത്.
പുതിയ കണക്കുകൾ അനുസരിച്ച് എച്ച്‌ഐവി ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓൺലൈൻ ലഹരി ഉപയോഗമാണന്നും എൻ. ജി. ജ്വോൺസ്സൺ സെമിനാറിൽ വ്യക്തമാക്കി.സ്ത്രീ ലൈംഗിക തൊഴിലാളികൾ,
പുരുഷ സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, ട്രാൻസ്‌ജെൻഡറുകൾ, തുടങ്ങിയവർക്കിടയിലാണ് എച്ച്.ഐ.വി അണുബാധാ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനംനടത്തി വരുന്നത്. 2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.