തച്ചമ്പാറ: പൊന്നംകോട് - ഇടക്കുറുശ്ശി കനാലിൽ ഷട്ടറിന് താഴെയുള്ള മച്ചാന്തോട് തോടിൽ മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേരെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പ ഇടക്കുറുശ്ശി വാഴാംപ്ലാക്കൽ ദ്വീപു ജയിൻ ജോർജ് (38), പുതുക്കാട് എടാട്ടുകുന്നേൽ റെജി(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനവും പിടികൂടി.
കഴിഞ്ഞ മാസം ആറാം തീയതി രാത്രിയാണ് ഒരു ലോഡ് ഹോട്ടൽ മാലിന്യങ്ങൾ ജലസ്രോതസിൽ തള്ളിയത്. പാലക്കാട്ടെ ഹോട്ടലുകളിൽ നിന്നും കരിമ്പയിലെ പന്നി ഫാമിലേക്ക് കൊണ്ടുവന്ന മാലിന്യങ്ങൾ ബാക്കി വന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇവർ ആളൊഴിഞ്ഞ ഭാഗത്തെ ജലസ്രോതസിൽ തള്ളിയത്.
മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തച്ചമ്പാറ വികസന വേദിയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് തച്ചമ്പാറ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന ജല സ്രോതസ്സാണിത്.