തച്ചമ്പാറ: തച്ചമ്പാറ കൃഷി ഭവന്റെ കീഴിൽ കിഴങ്ങ് വർഗ വിളകളുടെ സംരക്ഷണത്തിനായി കർഷക കൂട്ടായ്മ രൂപീകരിച്ചു. അടുത്തകാലം വരെ നമ്മൾ ഉപയോഗിച്ചിരുന്നതും അന്യം നിന്നു പോകുന്നതുൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങളെ സംരക്ഷിക്കുന്നതിനാണ് "കാവൽക്കൂട്ടം" എന്ന പേരിൽ കർഷകരുടെ ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം തുടങ്ങിയത്.
നമ്മുടെ ഭക്ഷണശീലങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് കിഴങ്ങുകൾ. കിഴങ്ങുകളുടെ പ്രാധാന്യവും ഔഷധഗുണങ്ങളും നാം തിരിച്ചറിയാതെ പോവുകയാണ്. പണ്ട് പരമ്പരാഗത ഔഷധമായി കൈമാറി വന്നിരുന്ന പല കിഴങ്ങുകളും ഇപ്പോഴും നമ്മുടെ മുറ്റത്തുണ്ട്.
എന്നാല്‍ അവ തിരിച്ചറിയാതെ അവയില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍ വന്‍തുക നല്‍കി വാങ്ങുകയാണ് നമ്മളിപ്പോള്‍ ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. വ്യത്യസ്ത കിഴങ്ങുകള്‍ കണ്ടെത്തുന്നതും അവ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുകയും, കേരളത്തില്‍ വളരുന്ന കിഴങ്ങുകള്‍ തങ്ങളുടെ കൃഷിയിടത്തില്‍ തന്നെ കൃഷി ചെയ്ത് സംരക്ഷിക്കുകയുമാണ് ലക്ഷ്യം .
വിളവെടുക്കുമ്പോള്‍ കൂടുതൽ കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കും തങ്ങൾക്ക് ലഭിച്ച അറിവുകള്‍ പകര്‍ന്നുനല്കാനും കൂടുതൽ പേരെ ഈ രംഗത്തേക്ക് കൊണ്ടു വരാനും ശ്രമിക്കും.
കാവൽക്കൂട്ടം രൂപീകരണം ആത്മ സൊസൈറ്റി പ്രസിഡന്റ് പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ്.ശാന്തിനി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജെ.ഐസക്ക് (പ്രസിഡന്റ്), പി.ജി സന്തോഷ് കുമാർ, പരമേശ്വരി വിജയ് (വൈസ് പ്രസിഡന്റ്), ഉബൈദുള്ള എടായ്ക്കൽ (സെക്രട്ടറി), പ്രശാന്ത് മാത്യു, പോൾ കണ്ണാമ്പാടം(ജോ. സെക്രട്ടറി), പി. മാത്യു വർഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.