പാലക്കാട്: തത്തമംഗലം ടാക്സി സ്റ്റാന്റ് മുതൽ ശ്രീ കുറുമ്പക്കാവ്, നീളിക്കാട് റോഡിന്റെ ഒരു വശം കേരള വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന് വേണ്ടി കുഴിച്ചത് പൂർവ്വസ്ഥിതിയിലാക്കാത്തതിനാൽ ഒരു വർഷത്തിലധികമായി നിരവധി വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്.
തത്തമംഗലത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളെ സംസ്ഥാന പാതയിലേക്കും, ടൗണിലേക്കും ബന്ധിപ്പിക്കുന്ന ഈ റോഡ് പൂർവ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേർക്കാഴ്ചയുടെ നേതൃത്വത്തിൽ ആയിരം പേർ ഒപ്പുവെച്ച നിവേദനം ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാന് നൽകി.
ഇതോടൊപ്പം വിദ്യാർത്ഥികളുടയും മറ്റ് കാൽ നടയാത്രക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് തത്തമംഗലം ടാക്സി സ്റ്റാന്റ് മുതൽ ഹൈസ്കൂൾ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയുണ്ടാക്കുവാനും നഗരസഭയോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പൈപ്പ് ലൈനിനു വേണ്ടി കുഴിച്ച സ്ഥലങ്ങളിലെ കോൺക്രീറ്റ് പണി ഉടൻ ആരംഭിക്കുമെന്നും, നടപ്പാതയുടെ കാര്യവും പരിഗണിക്കുമെന്നും ചെയർമാൻ നേർക്കാഴ്ച പ്രതിനിധികളെ അറിയിച്ചു.
നേർക്കാഴ്ചക്ക് വേണ്ടി പ്രസിഡണ്ട് ശിവദാസൻ എം , വൈസ് പ്രസിഡണ്ട് ഡോ. മാല മഠത്തിൽ, സെക്രട്ടറി പ്രശാന്ത് രണ്ടാടത്ത്, മെമ്പർ സിന്ധു ആനിക്കത്ത് എന്നിവർ നിവേദന സമ്മർപ്പണത്തിനുവേണ്ടി നഗരസഭാ ചെയർമാൻ കെ മധുവിനെ കണ്ട് സംസാരിച്ചു.