കേരളശ്ശേരി: തെങ്ങിൽ നിന്ന് താഴെ വീണു നട്ടെല്ല് തകർന്നു കിടപ്പിലായിട്ടും ജീവിതത്തോട് പൊരുതുകയാണ് തടുക്കശ്ശേരി കാരപറമ്പിൽ വേണുഗോപാലൻ. സ്‌കൂൾ വിപണി കൂടി ലക്ഷ്യമിട്ട് കിടന്ന കിടപ്പിൽ പല തരം കുടകൾ ഉണ്ടാക്കി വിറ്റാണ് ഈ നാല്പത്തൊമ്പതുകാരന്റെയും കുടുംബത്തിന്റെ ജീവിതം.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നതിനിടയിൽ 2014 ജനുവരി 24 നാണ് അപകടം സംഭവിച്ച് കിടപ്പിലാകുന്നത്. ചികിത്സകൾ പലതും നടത്തിയെങ്കിലും വേണുഗോപാലിന് എഴുന്നേൽക്കാനായില്ല. മൂന്നു വർഷത്തോളം ഫിസിയോ തെറാപ്പി ചെയ്തപ്പോൾ വലതു കയ്യിന്റെ സ്വാധീനം വീണ്ടെടുക്കാനായി. പക്ഷേ സാമ്പത്തിക പ്രയാസം കാരണം ഇപ്പോൾ അതും മുടങ്ങി. എല്ലാറ്റിനും പരസഹായം വേണം.
ഭാര്യ സുനിത കൂലിപ്പണിക്ക് പോകാൻ സന്നദ്ധയാണെങ്കിലും വേണുഗോപാലിനെ പരിചരിക്കേണ്ടതിനാൽ അതും കഴിയാതെ വരുന്നു. മൂത്ത മകൾ വിനീഷ ബി എഡിന് പഠിക്കുന്നു. രണ്ടാമത്തെ മകൾ നിമിഷ ബി എ യ്ക്ക് പഠിക്കുന്നു. മൂന്നാമത്തെ മകൻ നിഖിൽ പ്ലസ് ടു വിനു പഠിക്കുന്നു.
പ്രാരാബ്ധത്തിനിടയിലും കുട്ടികളുടെ പഠനവും ചികിത്സയും നടത്താനായത് നല്ലവരായ സുഹൃത്തുക്കളുടെയും ശ്രീ സേവ ചാരിറ്റി യുടെയും സഹകരണം കൊണ്ടായിരുന്നു. ഒറ്റപ്പാലം റോട്ടറി ക്ലബ്ബ് ഒരുക്കിയ ക്യാമ്പിൽ നിന്നാണ് കുട നിർമാണം പഠിച്ചത്. ജീവിത ക്ലേശത്തിലൊന്നും അടി പതറാതെ കുട, പേപ്പർ പേന, എൽ ഇ ഡി ബൾബ് തുടങ്ങിയവ കിടന്ന കിടപ്പിൽ നിർമാണം നടത്തി ജീവിത ചെലവു കണ്ടെത്താൻ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ ആരും നമിച്ചുപോകും.
വേണു ഗോപാലിനെ പോലുള്ള ഭിന്നശേഷിക്കാർ നിർമിക്കുന്ന കുടകളും പേനകളും വാങ്ങി സഹകരിക്കുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ നാം അറിയാതെ തന്നെ വെളിച്ചം പരക്കും. കഴിഞ്ഞ വർഷം ഉണ്ടാക്കിയ അഞ്ഞൂറ് കുടകളും വിറ്റു. ഇക്കുറിയും കുട കച്ചവടം പൊടിപൊടിക്കണമെങ്കിൽ നമ്മുടെ സഹായം വേണം. വേണുവിനെ അറിയുന്നവർ വില്പന ചെയ്തു കാശ് കൊടുക്കാറുണ്ട്.
നിർമാണത്തിനാവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നത് അയൽവാസിയായ കൈവളയിൽ കുട്ടനാണ്. വിവേകാനന്ദ വായനശാല ഭാരവാഹികൾ, പാലിയേറ്റീവ് നഴ്‌സ് ബീന, ശ്രീ സേവ ചാരിറ്റി പ്രവർത്തകർ എന്നിവരും വേണുവിന് ഒപ്പമുണ്ട്. എനിക്ക് മറ്റുള്ളവരുടെ കാരുണ്യം കൊണ്ടു വേണം ജീവിക്കാന്‍.
എന്നാല്‍ എന്റെ അസുഖവും പ്രയാസങ്ങളും പറഞ്ഞ് കനിവ് തേടുന്നതിനേക്കാൾ നല്ലത് എനിക്കാവുന്ന രീതിയില്‍ കുട കച്ചവടം നടത്തി ജീവിക്കുകയല്ലേ". വേണുവിന്റെ ഈ അഭിമാന ബോധത്തെ നമുക്കെങ്ങനെ പിന്തുണക്കാതിരിക്കാനാകും?
വേണുവിനെ വിളിക്കാനുള്ള നമ്പർ: 9061640025