നിയുക്ത എം പി വി.കെ. ശ്രീകണ്ഠന് കല്ലടിക്കോട് ദീപ സെന്ററിൽ കരിമ്പ നിയോജക മണ്ഡലം യുഡിഎഫ് പ്രവർത്തകരും നേതാക്കളും സ്വീകരണം നൽകി. ആരുടേയും ശുപാര്ശയില്ലാതെ നിങ്ങൾക്ക് എം.പി യെ കാണാം.
നീതി നിഷേധിക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധി ആയിരിക്കും താനെന്ന് വി.കെ. ശ്രീകണ്ഠൻ സ്വീകരണ പൊതു പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഹാരമണിയിച്ചും അഭിവാദ്യം നേർന്നും സ്വീകരിച്ചു.
വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞു. രാഷ്ട്രീയ പോരാട്ടം കഴിഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ജനങ്ങളുടെ എം.പി യാണ് ഞാൻ. വികസന കാര്യത്തിൽ പക്ഷം നോക്കാതെ എല്ലാവരുടെയും ജനപ്രതിനിധിയായി പ്രവർത്തിക്കുമെന്നും ഇനി നിയമസഭ തെരഞ്ഞെടുപ്പിലെ വിജയ മുന്നേറ്റമാണ് നമ്മുടെ ലക്ഷ്യമെന്നും എം.പി പറഞ്ഞു.
ജില്ലയിൽ പര്യടനം നടത്തിയ മേഖലകളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. വിവിധ സംഘടനകളും വ്യക്തികളും നിവേദനം നൽകി. കേരളശ്ശേരയിലും മണ്ണൂരിലും വി കെ ശ്രീകണ്ഠന് സ്വീകരണം ഏർപ്പെടുത്തി.
കല്ലടിക്കോട്ടെ സ്വീകരണ പൊതു യോഗത്തിൽ കെ.കെ.ചന്ദ്രൻ അധ്യക്ഷനായി. യു ഡി എഫ് കോങ്ങാട് നിയോജക മണ്ഡലം നേതാക്കളായ ആന്റണി മതിപ്പുറം, കെ പി മൊയ്തു, അച്യുതൻ നായർ, എൻ.ദിവാകരൻ, യുസുഫ് പാലക്കൽ, അസീസ് പട്ടാമ്പി, പി.കെ.മുഹമ്മദ് മുസ്തഫ, എം.എസ്.നാസർ, കെ.എൻ.ശിവദാസ്, കുരുവിള, മാത്യു കല്ലടിക്കോട്, ഐസക് ജോൺ, ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.