പാലക്കാട്: ഗജ ചുഴലിക്കാറ്റിന്റെ കെടുതികൾക്കിരയായ തഞ്ചാവൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി ദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്തു.
ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ തകരുകയും വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടും തമിഴ്നാട് സർക്കാർ വേണ്ട വിധം ഇടപെടാത്തത് പ്രതിഷേധാർഹമാണ്. സാധാരണക്കാരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്.
കർഷകരും തീരദേശ വാസികളും കടുത്ത വിഷമത്തിലാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ദുരിതാശ്വസ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും യാത്രാ ചുമതല വഹിച്ച സേവന വിഭാഗം സംസ്ഥാന കൺവീനർ എം.സുലൈമാൻ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബാബു തരൂർ, സി.രാധാകൃഷ്ണൻ മാത്തൂർ, നൗഷാദ് ആലവി എന്നിവരാണ് സംഘത്തിലുള്ളത്. കോയമ്പത്തൂരിൽ നിന്നും എഫ്. ഐ.ടി.യു നേതാക്കളായ എം.മോഹൻ ദാസ്, ആഷിക് തുടങ്ങിയവരും യാത്രയെ അനുഗമിച്ചിരുന്നു ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞവരുടെ വീടുകളും സംഘം സന്ദർശിച്ചു.
മേൽപ്പുരക്കാവശ്യമായ ഷീറ്റ്, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, സ്കൂൾ ബാഗ്, കുടിവെള്ളം, ഫസ്റ്റ് എയ്ഡ് ബോക്സ്, ഗ്രോസറി തുടങ്ങിയവയാണ് അർഹരായവർക്ക് എത്തിച്ചു കൊടുത്തത്. പാലക്കാട് ജില്ലാ കലക്ടർ യാത്രക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു.