മണ്ണാർക്കാട്: മണ്ണാർക്കാട് - കൊട്ടശേരി ടിപ്പു സുൽത്താൻ റോഡിനോട് പതിറ്റാണ്ടുകളായി അധികാരികൾ കാണിക്കുന്ന വിവേചനങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമര പ്രക്ഷോഭ യാത്ര അധികാരികൾക്കുള്ള താക്കീതായി. മണ്ണാർക്കാട് ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനം വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ഡോ.എൻ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി സംസ്ഥാന ബജറ്റിൽ നിന്നടക്കം കോടികൾ പാസായിട്ടും റോഡ് നവീകരണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി കേവലമായ അറ്റകുറ്റപ്പണികൾ മാത്രമാണ് പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ ചെയ്യുന്നത്. റോഡ് വികസനമല്ല അധികാരികളുടെ പോക്കറ്റുകൾ നിറയുകയാണ് ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു.
വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഗനി, വി.ഖാലിദ്, അമീനുല്ല, കെ.എം സാബിർ അഹ്സൻ,ഷാക്കിർ അഹമ്മദ്, നൗഷാദ്.എം എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിലെ സ്വീകരണ പരിപാടികൾക്കു ശേഷം വൈകുന്നേരം 5 മണിക്ക് ഉമ്മനഴി സെൻററിൽ സമാപിച്ചു.
സമാപനോദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് കെ.സി നാസർ നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിവാദ്യമർപ്പിച്ചു.
പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കുകളെയും കോങ്ങാട്, മണ്ണാർക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളെയും മണ്ണാർക്കാട് മുൻസിപ്പാലിറ്റി, കാരാ കുർശി, കടമ്പഴിപ്പുറം, കോങ്ങാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാതയാണ് ടിപ്പു സുൽത്താൻ റോഡ്. പ്രധാന പാതകളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന പ്രധാന പാതകൂടിയാണ് ടിപ്പു സുൽത്താൻ റോഡ്. ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളുമാണ് ദിനേന ഈ പാതയെ ആശ്രയിക്കുന്നത്.