പാലക്കാട്: മലബാർ സിമെന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട എം.എൽ.എ പി ഉണ്ണി രാജി വെക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മലബാർ സിമെന്റ്സിലെ മലിനീകരണ നിയന്ത്രണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലെൻസ് പ്രതി ചേർത്തിരിക്കുന്നത്. കേരള ഖജനാവിന് കോടികളുടെ നഷ്ടത്തിനിടയാക്കിയ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബോർഡ് യോഗത്തിന്റെ അജണ്ടകൾ പോലും സ്വകാര്ര്യ വ്യവസായിയുടെ വീട്ടിൽ വെച്ചാണ് തീരുമാനിച്ചിരുന്നത് എന്നാണ് പറയുന്നത്.
ആരോപണ വിധേയരായ മുഴുവൻ ആളുകളുടെയും പേരിൽ നടപടി കൈക്കൊള്ളാൻ സർക്കാറും സിപിഎം നേതൃത്വവും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു, ജില്ലാ പ്രസിഡന്റ് കെ.സി. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ.ഉസ്മാൻ , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുഖ്മാൻ, എം.പി.മത്തായി മാസ്റ്റർ, ഹാജറ ഇബ്രാഹിം, സെക്രട്ടറിമാരായ എം.എ.മൊയ്തീൻ കുട്ടി വല്ലപ്പുഴ,ആസിയ റസാഖ് തുടങ്ങിയവർ സംസാരിച്ചു.