പാലക്കാട്: തിമിർത്ത് പെയ്യുന്ന മഴ മൂലം വെള്ളത്തിനടിയിലായ നഗരത്തിലെ സമീപ പ്രദേശങ്ങളിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി ടീം വെൽഫെയർ വളണ്ടിയർമാർ സജീവമായുണ്ട്. കൽപ്പാത്തി പുഴ കരകവിഞ്ഞ് ക്ഷേത്ര നിർമാണത്തിലേർപ്പെട്ട തൊഴിലാളികൾ പുഴക്കരയിൽ കുടുങ്ങിയപ്പോഴേ രക്ഷാപ്രവർത്തനത്തിന് ടീം വെൽഫെയർ വളണ്ടിയർമാർ ഓടിയെത്തിയിരുന്നു.
അങ്ങേയറ്റം അടിയൊഴുക്കുള്ള വെള്ളത്തിൽ ജീവൻ പണയം വെച്ചാണ് വളണ്ടിയർമാർ തൊഴിലാളികളെ കരക്കെത്തിച്ചത്. കനത്ത മഴയിൽ വെള്ളത്തിനടിയിലായ സുന്ദരം കോളനി, ഐശ്വര്യ കോളനി, ഗണേഷ് നഗർ, അംബികാപുരം, കൽപ്പാത്തി, ചടനാംകുർശി, കരീം നഗർ എന്നിവിടങ്ങളിലും ഇവർ രക്ഷാപ്രവർത്തനവുമായെത്തി. ഗതാഗത യോഗ്യമല്ലാത്തിടങ്ങളിൽ ബോട്ടുകളെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രിയോടെ വെള്ളം കയറുമെന്നുറപ്പായപ്പോൾ വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ വെൽഫെയർ പാർട്ടി, ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ അംബേദ്കർ കോളനിവാസികളെ ഒലവക്കോട് ഗായത്രി ഓഡിറ്റോറിയത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച പുലർച്ചെ 3 മണിക്ക് ഐശ്വര്യ കോളനിയിൽ വെള്ളം നിറഞ്ഞപ്പോഴും ദുരിതാശ്വാസവുമായി ഇവർ എത്തി.
400 ഓളം ദുരിതബാധിതരുള്ള ഗായത്രി ഓഡിറ്റോറിയത്തിലേതുൾപ്പെടെ ജില്ലയിലെ ദുരിതാശ്വാസ കാമ്പുകളിലെല്ലാം സർവ സന്നദ്ധരായി ടീം വെൽഫെയർ വളണ്ടിയേഴ്സ് ഉണ്ട്. വെൽഫെയർ പാർട്ടി സംസ്ഥാന സേവന വിഭാഗം കൺവീനർ എം.സുലൈമാൻ, ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി. ലുഖ്മാൻ, ജില്ല ക്യാപ്റ്റൻ ബാബു തരൂർ, ശിഹാബ് ചിറ്റൂർ,മുസ്തഫ മലമ്പുഴ, എ.കെ ഫിർദൗസ് എന്നിവരുടെ നേതൃത്വത്തിലാണ് ടീം വെൽഫെയറിന്റെ സേവന ദൗത്യങ്ങൾ നടക്കുന്നത്.