പാലക്കാട്: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെപാലക്കാട് ഗവഃ മെഡിക്കൽ കോളജിലെ 153 ലക്ചർ തസ്തികയടക്കം, 283 താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തിയ കേരളാ മന്ത്രിസഭാ തീരുമാനം റദ്ദുചെയ്ത് നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ.പി.പ്രകാശ് ബാബു ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ നിയമന അഴിമതിയാണ് പാലക്കാട് മെഡിക്കൽ കോളജിലേതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും,അനിൽകുമാറിനെയും പ്രതിചേർത്ത് നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ മന്ത്രി എ.കെ.ബാലനെയും പ്രതിചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി എ.കെ.ബാലന്റയും, പാലക്കാട് എം എൽ എ ഷാഫിയുടെയും കറവപശുവാണ് പാലക്കാട് മെഡിക്കൽ കോളജെന്നും, പി.എസ്.സിക്ക് പകരം ബാലൻ - ഷാഫി കമ്മീഷനാണ് (BSC) മെഡിക്കൽ കോളജിലെ നിയമനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലാസ്റ്റ് ഗ്രേഡ് മുതൽ എൽ.ഡി.ക്ലാർക്ക് വരെയും മെഡിക്കൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം വരെയുള്ളവർ ഉൾക്കൊള്ളുന്ന ഉദ്യോഗാർത്ഥി ലിസ്റ്റും നിലവിലുള്ളപ്പോൾ അയോഗ്യരായവരെ നിയമിച്ചതിലുള്ള സാമ്പത്തീക അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിലും, മെഡിക്കൽ കൗൺസിലിനും പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ നിയമനം പി.എസ്.സി ക്ക് വിടുന്നതുവരെ ശക്തമായ സമരം തുടരും. യുവമോർച്ച പാലക്കാട് ജില്ല സാരഥി ഇ.പി.നന്ദകുമാർ അധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന സെക്രട്ടറിമാരായ അജിതോമസ്, സന്ദീപ് ജി വാര്യർ, ജില്ല ഭാരവാഹികളായ അജയ്, ധനുഷ്, അനീഷ്, നവീൻ, ശ്രീജിത്ത്, എ.കെ.ഡിനോയ്, മണ്ഡലം പ്രസിഡണ്ട്മാരായ കെ.നിഷാദ്, ആർ.പ്രശാന്ത്, ദീപക് യുവമോർച്ച ജനറൽ സെക്രട്ടറി എസ്.സജു, എ.ബിദിൻ തുടങ്ങിയവർ പ്രസംഗിച്ചു