പാലക്കാട്: സംസ്കൃത സംഘം പാലക്കാട് ജില്ല 'രാമായണ ചിന്തകൾ' സെമിനാർ വിക്ടോറിയ കോളേജിൽ നടന്നു. രാമായണ മാസാചരണം ഒരു സാമൂഹിക വിപ്ലവമായി ഏറ്റെടുക്കേണ്ട കാലമാണിത്. അധർമത്തിനുമേൽ ധർമത്തിന്റെ വിജയമാണ് രാമായണത്തിന്റെ ജീവിത ദർശനം.
പൊതുസമൂഹത്തിലെ നന്മയുടെ അംശങ്ങൾ കുറഞ്ഞു വരികയും ഭാരതീയ സംസ്ക്കാരം ചിലർ കുത്തകാവകാശമാക്കുകയും ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. ചരിത്ര ബോധം ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ പ്രതീകമായിട്ടാണ് നാളിതുവരെയും കരുതി പോരുന്നത്. ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമായ സർവ്വ ഗ്രന്ഥങ്ങളും നിഷ്കൃഷ്ടമായ പഠനത്തിലൂടെ അവതരിപ്പിക്കപ്പെട്ടവയാണ്.
രാമായണ പാരായണം എന്നുമെന്നും പതിവായിരുന്നു. കാലാന്തരത്തിൽ രാമായണ പാരായണം കുടുംബങ്ങളിൽ അന്യം നിൽക്കുകയാണ്. ഭാരതത്തിന്റ്റെ മുഖമുദ്രയായ രാമായണത്തിലെ സന്ദേശവും, ചരിത്രത്തിലെ രാമായണത്തിലെ സംഭവങ്ങളും പുതിയ ഭാഷ്യങ്ങളിലൂടെ വരുന്നത് ശുഭകരമായി കാണുകയാണ് വേണ്ടത്.
ഇതെല്ലാം ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയായി മാറുന്നത് ആപൽക്കരമാണ്. ബഹുസ്വരതയുടെ സൗന്ദര്യം ചാലിച്ചാണ് ദേശദേശാന്തരങ്ങളിൽ പാടിപ്പതിഞ്ഞത് - സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ.പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ സേതുമാധവൻ അധ്യക്ഷനായി. ഡോ.പി.വി.രാമൻകുട്ടി 'വാല്മീകി രാമായണത്തിന്റെ മൗനങ്ങൾ' എന്ന വിഷയവും ഡോ.അനിൽ ചേലേമ്പ്ര 'രാമായണവും ദേശീയതയും'എന്ന വിഷയവും അവതരിപ്പിച്ചു. ഡോ.എം.സത്യൻ സ്വാഗതവും കെ.എം.പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.