തൃശൂർ: വിഖ്യാത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ അനുസ്മരണത്തോടനുബന്ധിച്ച് സർഗ്ഗാത്മകതയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വേറിട്ടു നിൽക്കുന്ന കൂട്ടായ്മയൊരുക്കി രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ.
സുപ്രസിദ്ധ സമകാലീന ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ നാലാം അനുസ്മരണത്തോടനുബന്ധിച്ച് രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ ഒരുക്കിയ ‘ആശയ സംഗമം‘ എന്ന കലാകാരരുടെ കൂട്ടായ്മയിൽ, വ്യത്യസ്തങ്ങളായ സർഗ്ഗമേഖലകളിൽ പ്രവർത്തിക്കുന്ന പത്ത് കലാകാരരും എഴുത്തുകാരും ഒരു പകൽ നീണ്ടുനിന്ന ആശയസംവാദങ്ങളിലേർപ്പെട്ടു.
തൃശൂർ ജവഹർ ബാലഭവനിൽ നടന്ന ‘ആശയ സംഗമം‘ രൂപകല്പന ചെയ്തത് പ്രശസ്ത കലാകാരനും കലാദ്ധ്യാപകനുമായ പ്രൊഫ. അജയകുമാറാണു.
ടി.എം. അസീസ്, നിജീനാ നീലാംബരൻ, കെ.ടി. മത്തായി, സതീശൻ വി (വിഷ്വൽ ആർട്ട്), സുരഭി എം.എസ്., അഭീഷ് ശശിധരൻ (തിയേറ്റർ), ഡോ. ആശാ ജോസഫ് (ടെലിവിഷൻ / ചലച്ചിത്രം / മീഡിയാ സ്റ്റഡീസ്), പി. ജി. പ്രേം ലാൽ (ചലച്ചിത്രം), അൻവർ അലി (സാഹിത്യം), ശ്രീവത്സൻ തിയ്യാടി (രംഗകലകൾ / പത്രപ്രവർത്തനം) എന്നിവരാണു ഒരു ദിവസം നീണ്ട സംവാദങ്ങളിൽ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചു കൊണ്ട് പങ്കെടുത്തത്.
വർത്തമാന കാല രാഷ്ട്രീയ – സാമൂഹ്യ സാഹചര്യങ്ങളും, അതിനിടയിൽ സർഗ്ഗപ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികളുമാണു പ്രധാനമായും ചർച്ചാ വിഷയമായത്.
കലാ- സാംസ്കാരികപ്രവർത്തകരായ പ്രൊഫ. ജി. ദിലീപൻ, പ്രൊഫ. അജയകുമാർ, രാവുണ്ണി, എം.എൻ. വിനയകുമാർ, സൂരജ് നമ്പ്യാർ, അശ്വതി സരോജിനി, ആന്റോ ജോർജ്ജ്, പി.ജി. ദിനേഷ്, മുബാറക്, ഒ.സി. മാർട്ടിൻ, ലേഖ നാരായണൻ, രാമചന്ദ്രൻ, പി.എൻ. പ്രോവിന്റ്, മനോജ് കണ്ണൻ തുടങ്ങി ഒട്ടേറെപ്പേർ ‘ആശയ സംവാദ‘ത്തിൽ പങ്കെടുത്തു.
സംസ്കാരം രാഷ്ട്രീയത്തെയും രാഷ്ട്രീയം സംസ്കാരത്തെയും നിർണ്ണയിക്കുന്ന കാലഘട്ടമാണു നമ്മുടേതെന്ന് വൈകിട്ടു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പി. രാജീവ് പറഞ്ഞു.
ഈ കാലഘട്ടത്തിൽ അനുസ്മരണമെന്നത് കേവലമായ അനുസ്മരണമല്ല, അർത്ഥവത്തായ രാഷ്ട്രീയപ്രക്രിയയാകണമെന്ന് രാജീവ് ചൂണ്ടിക്കാട്ടി.
വർത്തമാനകാലത്ത് സാംസ്കാരിക പ്രവർത്തനമെന്നത് വെറും സദസ്സുകൾ മാത്രമാവുന്നുവെന്നും അത്തരം സദസ്സുകൾക്ക് ഒരുതരം മരവിപ്പ് ബാധിച്ചിരിക്കുന്നുവെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
അതിൽ നിന്നു വ്യത്യസ്തമായ ഒരു കൂടിയിരിപ്പായിരുന്നു ആശയ സംഗമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ. അജയകുമാർ രാജൻ കൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തി. രാവുണ്ണി, സി. ആർ. ദാസ്, എം. എൻ. വിനയകുമാർ, രേണു രാമനാഥ് എന്നിവർ സംസാരിച്ചു.