തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ ചികിത്സക്കിടെ കല്ലറ സ്വദേശി സമീർ മരണപ്പെട്ട സംഭവം ഡോക്ടറുടെ ഗുരുതര പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. കിഡ്‌നി സ്റ്റോണിന് കിംസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീർ ചികിത്സക്കെത്തുന്നത്.
മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ച് രണ്ടുവട്ടം സർജറി നടത്തിയ ശേഷവും അറുപത് ശതമാനത്തോളം കല്ല് അവശേഷിക്കുകയാണെന്ന് കണ്ടെത്തിയതോടെ സമീർ ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് സർജറിക്ക് വിധേയനാകവേ സമീർ മരണപ്പെടുകയായിരുന്നു.
പോലീസിന് നൽകിയ പരാതിയിൽ ഡോക്ടറുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടും പ്രതിപട്ടികയിൽ പേര് ചേർക്കാത്തത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബന്ധുക്കൾ പറയുന്നു. രോഗി സർജറിക്ക് വിധേയനാകുമ്പോൾ നടത്തേണ്ട പരിശോധനകൾ പോലും സമീറിൽ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയാണ് സമീറിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും ഇതിനായി നിയമ നടപടികൾ സ്വീകരിക്കുമെന്നും സമീർ ജോലി ചെയ്തിരുന്ന അമേരിക്കൻ ഷിപ്പിംഗ് കമ്പനി എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.