ഇരിങ്ങാലക്കുട: നഗരസഭയുടെ പഴയ കാർ ഇരുമ്പ് വിലയ്ക്ക് ലേലം ചെയ്യാനുള്ള ശ്രമം പ്രതിപക്ഷ ഇടപെടൽ മൂലം മാറ്റിവച്ചു. ഇന്നലെ നടന്ന നഗരസഭ യോഗത്തിലാണ് വിഷയം ചർച്ചയ്ക്ക് എത്തിയത്.
പൊതുമരാമത്ത് മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പരിശോധനയ്ക്ക് ശേഷം ഇരുമ്പ് വിലയായി ഒൻപതിനായിരം രൂപ നിശ്ചയിച്ച് കാർ ലേലം ചെയ്യാൻ കൗൺസിലിന്റെ പരിഗണനയ്ക്കായി സപ്ലിമെന്ററി അജൻഡയായിട്ടാണ് വിഷയം എത്തിയത്.
എന്നാൽ ഇത് പ്രധാന അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. എൽഡിഎഫ് അംഗം പി.വി.ശിവകുമാർ ഇതിനെ പിന്തുണച്ചതോടെ വിഷയം അടുത്ത കൗൺസിലിൽ പ്രധാന അജൻഡയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് മാറ്റിവച്ചു.
എന്നാൽ കാർ ഉപേക്ഷിച്ച കാലഘട്ടത്തിൽ കൗൺസിൽ അംഗങ്ങളായിരുന്നവർ അന്ന് എതിർക്കാതെ ഇപ്പോൾ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിക്കുകയാണെന്ന് യുഡിഎഫ് അംഗം വി.സി.വർഗീസ് കുറ്റപ്പെടുത്തി. 2003ൽ വാങ്ങിയ കാർ 2015 മുതൽ ടൗൺഹാൾ വളപ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.