തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന ഗുരുപൂർണിമ എന്ന പരിപാടിയിൽ എല്ലാ മതത്തിൽപ്പെട്ട വിദ്യാർഥികളെ കൊണ്ടും ഗുരുപൂജ ചെയ്യിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്.
സ്കൂൾ മാനേജ്മെന്റിന്റെ വിശ്വാസങ്ങളും നിലപാടുകളും കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണിത്. അവിടെ എല്ലാ മതത്തിൽപ്പെട്ട കുട്ടികളും ഉണ്ട്. അങ്ങനെയൊരു സ്കൂളിൽ മാനേജ്മെന്റ് ഒരു പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ ക്ലാസിലും കുട്ടികൾ അധ്യാപകരുടെ പാദപൂജ ചെയ്യുന്നു.
അധ്യാപകരുടെ പാദത്തിൽ പൂക്കൾ അർപ്പിച്ച് കൊളുത്തി വച്ച വിളക്കിന് സമീപത്ത് നിന്നാണ് കുട്ടികൾ അധ്യാപകരുടെ പാദം തൊട്ട് വന്ദിക്കുന്നത്. ഇതിൽ തട്ടമിട്ട ഇസ്ലാം പെൺകുട്ടികളും പാദപൂജ ചെയ്യുന്ന ചിത്രങ്ങളുണ്ട്. അവർക്ക് അവരുടെതായ വിശ്വാസങ്ങളുണ്ട് അതിനെ മാനിക്കണ്ടേ. ഇതിനെതിരെ രക്ഷിതാക്കൾ തന്നെ രംഗത്ത് വന്നുവെന്നാണ് എനിക്ക് ലഭിക്കുന്ന വിവരം.
വിശ്വാസമുള്ളവർക്ക് ആചരിക്കാനും ഇല്ലാത്തവർക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പറയുന്നത്. എന്നാൽ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേൽ അടിച്ചേൽപ്പിക്കുന്ന നടപടിയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കുട്ടികൾ ചിലപ്പോൾ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിക്കുന്നവരായത് കൊണ്ട് എതിർപ്പ് പ്രകടിപ്പിക്കില്ലാത്തതിനാൽ സ്കൂൾ മാനേജ്മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.
തട്ടമിട്ടവരും ഇടാത്തവരും പൊട്ടു തൊട്ടവരും പൊട്ടു തൊടാത്തവരുമൊക്കെ ഒരുമിച്ചിരുന്ന് പഠിച്ചതു കൊണ്ടാണ് നമ്മളിന്നീ കാണുന്ന സൗഹൃദങ്ങളൊക്കെ അവശേഷിക്കുന്നത്. വിദ്യാലയങ്ങൾ അവനവന്റെ വിഭാഗത്തിന് മാത്രമാക്കി, ഒരു പൊതു ഇടം കൂടി ഇല്ലാതാക്കുന്ന നടപടിയെ സർക്കാർ ഗൗരവത്തോടെ നോക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ഇക്കാര്യത്തിൽ ഒരു പൊതു നിർദേശം പുറപ്പെടുവിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടതായും ഫിറോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നു.
വിശ്വാസമുള്ളവർക്ക് ആചരിക്കാനും ഇല്ലാത്തവർക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കൊണ്ടു കൂടിയാണ് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് എന്ന് നാം അഭിമാനിക്കുന്നത്. എന്നാൽ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണ്.
അത്തരമൊരു വാർത്തയാണ് തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നിന്നും പുറത്ത് വന്നിട്ടുള്ളത്. 'ഗുരു പൂർണ്ണിമ ' എന്ന പേരിൽ മുഴുവൻ ക്ലാസിലും അധ്യാപകർക്ക് നിർബന്ധിത പാദപൂജ നടത്തി എന്നാണ് വാർത്ത.
സ്കൂളുകൾ, അത് സർക്കാർ ഉടമസ്ഥതയിലായാലും സ്വകാര്യ ഉടമസ്ഥതയിലായാലും പൊതു വിദ്യാലയങ്ങളാണ്. കുട്ടികൾ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിക്കുന്നവരായത് കൊണ്ട് എതിർപ്പ് പ്രകടിപ്പിക്കില്ലാത്തതിനാൽ സ്കൂൾ മാനേജ്മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പല സ്കൂൾ മാനേജ്മെന്റുകളും യൂണി ഫോമിന്റെ പേര് പറഞ്ഞ് പെൺകുട്ടികൾക്ക് മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവർ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പൊതു നിർദ്ധേശം പുറപ്പെടുവിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടമിട്ടവരും ഇടാത്തവരും പൊട്ടു തൊട്ടവരും പൊട്ടു തൊടാത്തവരുമൊക്കെ ഒരുമിച്ചിരുന്ന് പഠിച്ചതു കൊണ്ടാണ് നമ്മളിന്നീ കാണുന്ന സൗഹൃദങ്ങളൊക്കെ അവശേഷിക്കുന്നത്. വിദ്യാലയങ്ങൾ അവനവന്റെ വിഭാഗത്തിന് മാത്രമാക്കി, ഒരു പൊതു ഇടം കൂടി ഇല്ലാതാക്കുന്ന നടപടിയെ സർക്കാർ ഗൗരവത്തോടെ നോക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു