കല്‍പ്പറ്റ: ലോക്ക് ഡൗണിൽ യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് വയനാട്ടിലെ ഭീമന്‍ ചക്ക. 52.350 കിലോഗ്രാം ഭാരവും 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ചക്ക മാനന്തവാടിയിലാണ് വിളഞ്ഞത്.
മുംബൈ മലയാളിയും കണ്ണൂര്‍ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ് ഇത്രയും വലിയ ചക്ക കായ്ച്ചത്. ഈ ചക്കയെ കുറിച്ച് യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഇൻ്റർനാഷണൽ ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫിനെ അറിയിച്ചിട്ടുള്ളതായി ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
പൂനെയിലെ 42 കിലോഗ്രാം ഭാരമുളള ചക്കയുടെ പേരിലാണ് നിലവിലത്തെ റെക്കോര്‍ഡ്.
സമൂഹ മാധ്യമങ്ങളില്‍ ലോക്ക് ഡൗണ്‍ കാലമായതോടെ ചക്ക മഹാത്മ്യമാണ്. ഇതിനിടയിലാണ് ഒരു ഭീമന്‍ ചക്ക വേൾഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നീങ്ങുന്നത്.
മുംബൈ മലയാളിയും, കണ്ണൂര്‍ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ നിന്ന് ഇന്നലെ പറിച്ച ചക്ക തൂക്കിയപ്പോള്‍ ഭാരം 52.36 കിലോഗ്രാം. കൊല്ലം അഞ്ചലില്‍ 51.5 കിലോഗ്രാം തൂക്കമുളള ചക്ക വിളഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ഇതിനേക്കാള്‍ ഭാരം വരും ഈ ചക്കരാജാവിന്.