സ്‌കൂളിലും ഷൂട്ടിംഗ് ലോക്കേഷനുകളിലും തനിക്ക് പറ്റിയ അബദ്ധങ്ങള്‍ വെളിപ്പെടുത്തി ദിവ്യാ ഉണ്ണി രംഗത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ്‌ഗോപി എന്നിവര്‍ക്കൊപ്പമുള്ള അനുഭവമാണ് ദിവ്യ വെളിപ്പെടുത്തുന്നത്.
സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാൻ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഗാന്ധിജിയെക്കുറിച്ചായിരുന്നു എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായി എഴുതിയെന്നാണ് ടീച്ചര്‍ ക്ലാസിൽ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് ഞാൻ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതെയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിവ്യ പറയുന്നു.
മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാനായിരുന്നു അവാര്‍ഡ് ജേതാവിനെക്കുറിച്ച് സംസാരിച്ചത്. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. മയിലും കുയിലുമൊക്കെയായി ഭയങ്കര സാഹിത്യമായിരുന്നു. എന്റെ ഉപമകളൊക്കെ കേട്ട് അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലായി.
സുരേഷേട്ടനുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്പത്തി എന്നാണ് അമ്മയെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്പത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്. മുന്‍പ് അമ്മയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് വന്നപ്പോഴും അദ്ദേഹം ചോദിച്ചത് കുറുമ്പത്തി എവിടെയെന്നായിരുന്നു.
ദിലീപിനൊപ്പം ‘കല്യാണ സൗഗന്ധിക’ത്തിന്റെ സെറ്റില്‍ വച്ച് രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നതിടെ ആ ഏരിയയിലെ അഞ്ചു വീടും അമ്പലവുമൊക്കെ ഞങ്ങളുടേതാണെന്നാണ് പറഞ്ഞത്. അപ്പോൾ ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അഞ്ചു വീടും അമ്പലവും എന്നായിരുന്നു പിന്നീട് അദ്ദേഹം എന്നെ വിളിക്കാറ്.- ദിവ്യ പറയുന്നു.
കുടുംബത്തിലെത്തിയ കുഞ്ഞതിഥിയായ ഐശ്വര്യയ്ക്ക് എല്ലാവരേയും ഇപ്പോള്‍ വീട്ടില്‍ കിട്ടുന്നുണ്ട്. അവളെ കാണാനെത്തിയ അച്ഛനും അമ്മയും ഇപ്പോൾ കൂടെയുണ്ടെന്ന് താരം പറയുന്നു. ഭര്‍ത്താവ് അരുണ്‍ കുമാറിന് വര്‍ക് ഫ്രം ഹോം ആണ്.
മക്കള്‍ക്കും തനിക്കും ഓണ്‍ലൈന്‍ പഠനവും പഠിപ്പിക്കലുമാണ്. മലയാളത്തിലെ പാട്ടുകളൊക്കെ കാണാറുണ്ടെങ്കിലും മക്കള്‍ക്ക് മലയാളം അങ്ങനെ സംസാരിക്കാനറിയില്ലെന്ന് താരം പറയുന്നു. തെറ്റിപ്പോവുമോയെന്ന ഭയമാണ് കുട്ടികൾക്കെന്നും ദിവ്യ പറഞ്ഞു.