വരാനിരിക്കുന്ന യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കഠിനമാണെന്ന അഭിപ്രായവുമായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് രംഗത്ത്. കൊറോണ വ്യാപിച്ച അമേരിക്കയില്‍ ഓഗസ്റ്റ് 31ന് യുഎസ് ഓപ്പണ്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിവെച്ചിരിക്കുന്ന ടെന്നീസ് ടൂര്‍ണമെന്റുകള്‍ അടുത്തുതന്നെ പുനരാരംഭിക്കാനിരിക്കെയാണ് മുന്‍നിര കളിക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങളെ തുടർന്ന് താരങ്ങൾ തന്നെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ലോക ടെന്നീസ് മേധാവിയുമായി കഴിഞ്ഞദിവസം താന്‍ സംസാരിച്ചിരുന്നതായി ജോക്കോവിച്ച് പറയുന്നു. യുഎസ് ഓപ്പണ്‍ നടത്തിപ്പിനെക്കുറിച്ചാണ് കൂടുതലായും സംസാരിച്ചത്. എന്നാല്‍, അവര്‍ മുന്നോട്ടുവെക്കുന്ന പല നിര്‍ദ്ദേശങ്ങളും ഒരു കളിക്കാരനെന്ന നിലയില്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. ഒരാളെ മാത്രമേ കളിക്കാരനൊപ്പം പാടുള്ളൂ എന്നാണ് ഒരു നിര്‍ദ്ദേശം. എന്നാല്‍, പരിശീലകന്‍, ഫിറ്റ്‌നസ് ട്രെയ്‌നര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ എങ്ങനെ ഒഴിവാക്കും? അദ്ദേഹം ചോദിക്കുന്നു.
സംഘാടകരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. എയര്‍പോര്‍ട്ടിലുള്ള ഹോട്ടലില്‍ താമസിക്കണം. കൂടാതെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൊവിഡ് പരിശോധനയും നടത്തണം. സംഘടകര്‍ക്ക് ടൂര്‍ണമെന്റ് നടത്തുക ബാധ്യതയുമാണ്. എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് കാണണം. ജോക്കോവിച്ച് പറയുന്നു.
നേരത്തെ ടെന്നീസ് ലോകത്തെ പ്രധാന ടൂർണമെന്റാ ഫ്രഞ്ച് ഓപ്പണ്‍ സെപ്റ്റംബറിലേക്ക് നീട്ടിവെക്കുകയും വിംബിള്‍ഡണ്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ യുഎസ് ഓപ്പണ്‍ നടക്കുമോ എന്ന ആശങ്ക മുന്‍നിര കളിക്കാര്‍ക്കുണ്ട്. കഴിഞ്ഞദിവസം ജോക്കോവിച്ച് പറഞ്ഞ അതേ ആശങ്കകൾ റാഫേല്‍ നദാലും പങ്കുവെച്ചിരുന്നു.