ഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ കർണാടക കോണ്‍ഗ്രസിൽ ഉടച്ചുവാർക്കലിനു ദേശീയ നേതൃത്വം. ദിനേശ് ഗുണ്ടുറാവുവിനെ മാറ്റി ക്രൈസിസ് മാനേജർ’ ഡി.കെ. ശിവകുമാറിനെ പിസിസി അധ്യക്ഷനാക്കിയേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒന്നര വർഷം കാലാവധി ബാക്കിയുണ്ടെങ്കിലും ഗുണ്ടുറാവുവിന്റെ പ്രകടനം വളരെ മോശമാണെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്ത ആഴ്ച ചേരുന്ന എഐസിസി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷസ്ഥാനം സംബന്ധിച്ചു തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ മൂന്നു ദിവസമായി ശിവകുമാർ ഡൽഹിയിലുണ്ട്. ശനിയാഴ്ച ശിവകുമാർ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
മൂന്നു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകൾ നികത്തുന്നതിനൊപ്പം കർണാടകത്തിലും മാറ്റമുണ്ടാവുമെന്നാണ് കരുതെന്ന് സംസ്ഥാനത്തുനിന്നുള്ള ഒരു മുതിർന്ന നേതാവ് പറഞ്ഞു.