ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ (61) മരിച്ചു. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യത്തെ എംഎൽഎയാണ് അൻപഴകൻ. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂൺ രണ്ടിന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രോഗം ഗുരുതരമായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തുടങ്ങുന്ന ലക്ഷണങ്ങൾ കാട്ടിയിരുന്നു. എന്നാൽ വീണ്ടും സ്ഥിതി ഗുരുതരമാകുകയും ഇന്ന് രാവിലെ 8.05ന് മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. അൻപഴകൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് ചെപ്പോക്കിൽ അടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഇത്തരത്തിൽ രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.05നാണ് അന്‍പഴകന്‍ മരണത്തിന് കീഴടങ്ങിയത്.
പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ വരെ 34,914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 307 പേര്‍ മരിക്കുകയും ചെയ്തിരുന്നു.