തിരുവനന്തപുരം: സിസേറിയൻ ചെയ്യാൻ ഗർഭിണിയുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതിയുടെ വിധി. കൊല്ലം, കടയ്ക്കല്‍ സർക്കാർ ആശുപത്രിയില്‍ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെയആണ് തിരുവനന്തപുരം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.
കൊല്ലം ചിതറ സ്വദേശിയായ നിസാറുദീന്റെ ഭാര്യ റസീന ബീവിയെ പ്രസവത്തിനായി 2011ല്‍ കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ഗൈനക്കോളജി വിഭാഗം ജൂനിയര്‍ ഡോക്ടറായിരുന്ന റിനു അനസ് സിസേറിയനു വേണ്ടി 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിക്ക് സമീപം പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ചാണ് പണം വാങ്ങിയത്.
ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചെങ്കിലും കൈക്കൂലി നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ച് യുവതിയുടെ ബന്ധുക്കൾ വിജിലൻസിന് പരാതി നല്‍കിയത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണു ഫിനോഫ്തലിന്‍ പൊടി പുരട്ടിയ 2000 രൂപ പരാതിക്കാരന്‍ ഡോക്ടര്‍ക്ക് നല്‍കിയത്.
വിജിലന്‍സ് ഡിവൈ.എസ്.പി റെക്സ് ബോബി അരവിന്‍ ഈ സമയം റിനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. ദക്ഷിണമേഖല വിജിലന്‍സ് സൂപ്രണ്ടായ ജയശങ്കറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.