ലണ്ടൻ: പ്രത്യേക പരിശീലനം നൽകുന്ന നായ്ക്കൾക്ക് കോവിഡ് ബാധിതരെ കണ്ടെത്താൻ 90 ശതമാനത്തിലധികം സാധിക്കുമെന്ന കണ്ടെത്തലുമായി ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകര്‍ രംഗത്ത്. ആറുനായ്ക്കളെയാണ് ഗന്ധ പരിശോധനയ്ക്കായി ഗവേഷകർ നിയോഗിച്ചത്. ആറുനായ്ക്കളും സാർസ്കോവ് 2 സാമ്പിളുകൾ തിരിച്ചറിയുന്നതിൽ വിജയിച്ചതായി ഗവേഷകർ അവകാശപ്പെടുന്നു.
രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് ബാധയുണ്ടോയെന്ന് വേഗത്തിൽ കണ്ടെത്താൻ ആർടിപിസിആർ പരിശോധനയ്‌ക്കൊപ്പം ഇതും ഫലപ്രദമാണെന്നാണ് ഗവേഷകരുടെ അവകാശവാദം. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളുമായി ബന്ധപ്പെട്ട കെമിക്കൽ സംയുക്തങ്ങളിൽ നിന്ന് പ്രത്യേക ഗന്ധം തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നുണ്ടോയെന്നാണ് പരീക്ഷിച്ചത്.
ഇത്തരം വ്യക്തികളില്‍ നിന്ന് മാസ്ക്, വസ്ത്രങ്ങൾ എന്നിവ ഇതിനായി ഗവേഷകർ ശേഖരിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ ഇരുന്നൂറോളം സാമ്പിളുകളും. പിന്നീട് ഇവ ഒരു ലാബോറട്ടറിയിൽ ക്രമീകരിച്ചായിരുന്നു ഗവേഷണം.