മുംബൈ: 15വര്‍ഷമായി വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന യുവതി മോഷണക്കേസില്‍ പിടിയിലായത് 50 തവണ. മുംബൈയിലാണ് സംഭവം . 2,500 ഡോളർ മോഷ്ടിച്ച കേസിൽ മുംബൈയിലെ വനിത ഗെയ്ക്വാഡ് എന്ന 38 കാരിയെ ക്രൈംബ്രാഞ്ച് പ്രോപ്പർട്ടി സെൽ അറസ്റ്റ് ചെയ്തു. 2006 മുതൽ 50 തവണ മോഷണത്തിന് അറസ്റ്റിലായ ഇവര്‍ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പിടിക്കപ്പെടാതിരിക്കാനായി യുവതി പേര് മാറ്റി ക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഡിസൈനർ ദീപിക ഗാംഗുലി ജുഹു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ ഫയൽ ചെയ്ത മോഷണക്കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇത്തവണ യുവതിയെ വീണ്ടും പിടികൂടിയത്.
ഗൈക്വാഡിനെ വിക്രോലിയിൽ നിന്നാണ് പിടികൂടിയത്. തന്റെ രേഖകൾ നഷ്ടപ്പെട്ടതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ നല്‍കാമെന്നും ദീപികയെ വിശ്വസിപ്പിച്ചാണ് യുവതി ജോലിക്ക് കയറിയത്. ജോലിയിൽ പ്രവേശിച്ച് 10 ദിവസത്തിനുള്ളിൽ പണം മോഷ്ടിച്ച് യുവതി മുങ്ങുകയായിരുന്നു.
മോഷണക്കേസില്‍ അമ്പതാമത്തെ തവണയാണ് യുവതി പിടിയിലാകുന്നത്. നിരവധി തവണ യുവതി ശിക്ഷിക്കപ്പെട്ടുവെന്ന് പ്രോപ്പർട്ടി സെല്ലിലെ സീനിയർ ഇൻസ്പെക്ടർ ശശികാന്ത് പവാർ ദേശീയ ദിനപത്രത്തോട് പറഞ്ഞു.