ഇന്നലെ തൻ്റെ ഉപദേശകരോട് ഡൊണാൾഡ് ട്രംപ് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു, ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്താലും താൻ വൈറ്റ് ഹൗസ് ഒഴിയില്ലെന്ന് .
ജനുവരി 20-ന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം (ജനുവരി 20) പരമ്പരാഗതമായി അമേരിക്കയിൽ Inaugural Day എന്നാണറിയപ്പെടുന്നത്. 14 ഡിസംബറിൽ പുറത്തുവിട്ട ഇലക്ടറൽ കോളേജ് വോട്ടുകളിലും ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ ഓഫീസും ഔദ്യോഗികവസതിയും കൂടിയാണ് വൈറ്റ് ഹൗസ്.
സിഎന്‍എന്‍ ആണ് ട്രമ്പിന്റെ ഈ പിടിവാശിയുമായി ബന്ധപ്പെട്ട വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വ്യാപകമായ കൃതൃമം നടന്നുവെന്നാരോപിച്ചുകൊണ്ട് ട്രംപും കൂട്ടാളികളും രാജ്യത്തെ നിരവധി കോടതികളിൽ കേസുകൾ ഫയൽ ചെയ്തിരിക്കുകയാണ്. അതിൽ ചില കേസുകളിൽ ട്രംപിന് കോടതിയിൽനിന്ന് തിരിച്ചടിയും നേരിട്ടിട്ടുണ്ട്.
ജനുവരി 6 ന് അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളും ജോ ബൈഡനെ പുതിയ പ്രസിഡണ്ടായി അംഗീകരിക്കുകയും 20 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്യേണ്ടതാണ്.
എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയാണ്. ട്രംപിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തിനുണ്ട്. എങ്കിലും ട്രംപിന്റെ പല അനുയായികളും അദ്ദേഹത്തിൻ്റെ ഈ പ്രഖ്യാപനത്തിൽ സ്തബ്ദരാണ്.