തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ക്കെതിരെ യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയും കുഞ്ഞും അഷ്ടമുടിക്കായലില്‍ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു.
ഡോ.അനൂജ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ
"ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കണം" ശെരിയാണ്, പക്ഷെ നമ്മളിൽ എത്ര പേർക്ക് ഈ രീതിയിൽ ചിന്തിക്കാൻ കഴിയുമെന്നതു ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കുറച്ചു നാളുകൾക്കു മുൻപായി ആത്മഹത്യക്കെതിരെയുള്ള ക്യാമ്പയിൻ ഭാഗമായി ഞാനൊരു വീഡിയോ ചെയ്തിരുന്നു, അതിനോടനുബന്ധിച്ചു പല പ്രതികരണങ്ങളും കാണുകയുണ്ടായി, അതിലൊന്നാണ്
"ആ സമയം കണ്ണിൽ ഇരുട്ട് കയറുമ്പോൾ ഇതൊക്കെ ആരു ചിന്തിക്കുന്നു,
അന്നേരത്തെ മാനസികഅവസ്ഥയിൽ ഇതൊന്നും തലയിൽ കയറില്ല "
കഴിഞ്ഞ ദിവസം കൊല്ലത്തു അഷ്‌ടമുടികായലിൽ ജീവിതം അവസാനിപ്പിച്ച അമ്മയും മകനും ഉൾപ്പെടെ ഉള്ളിൽ വേദനയായി നിറയുന്ന പ്രിയപ്പെട്ടവരെത്രേയോ.എന്നിരിക്കിലും
ചില ഓർമ്മകൾ പങ്കു വയ്ക്കാതിരിക്കാനാകുന്നില്ല.
കൊല്ലത്തു അഷ്‌ടമുടികായലിനു സമീപത്തുള്ള ഒരു കോൺവെന്റ് ഹോസ്റ്റലിൽ MBA പഠനവുമായി ബന്ധപ്പെട്ടു കുറച്ചു നാൾ താമസിക്കുകയുണ്ടായി . ഹോസ്റ്റലിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്രയും ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു കായലിന്, ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് പോകുന്ന ആ ഇടവഴികളിൽ കണ്ടിരുന്ന മുഖങ്ങൾ പലതും മൂകത നിറച്ചിരുന്നു,
ആ കായലിൽ ആത്മഹത്യ ചെയ്തവരായിരുന്നു ആ പോസ്റ്ററുകളിൽ ഏറെയും.മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു കൊണ്ടായിരുന്നു അവയൊക്കെയും. ഹോസ്റ്റലിൽ സിസ്റ്റേഴ്സ് ഞങ്ങളോട് കാ യലിനടുത്തേക്കൊന്നും പോകരുതേയെന്നു പറഞ്ഞു കൊണ്ടിരുന്നു . പലരുടെയും വേദനകൾ ഏറ്റു വാങ്ങി കായൽ അപ്പോഴും മൗനം പാലിച്ചുവെന്നു തോന്നി.
ജീവിക്കാൻ ആഗ്രഹമില്ലെന്നു ആരേലും പറയുന്നുണ്ടെങ്കിൽ അതൊരു കളവാണ്.
ജീവിതത്തെ അത്രമേൽ സ്നേഹിച്ചവർക്കെങ്ങനെ വെറുക്കാൻ കഴിയും.
പ്രതീക്ഷകൾക്ക് മങ്ങൽഏൽക്കുമ്പോൾ, ഉറ്റവരിൽ നിന്നും ഏൽക്കേണ്ടി വരുന്ന കയ്പ്പേറിയ അനുഭവങ്ങൾ, ഇനി ഞാനെന്തിന് ഇങ്ങനെ ജീവിക്കണം, അവസാനിപ്പിക്കാം എന്ന തീരുമാനവും അതിവേഗതയിൽ.
പ്രിയപ്പെട്ടവരെ നമ്മുടെ കണ്ണിൽ മറ്റുള്ളവരെല്ലാം സുഖമായി ജീവിതം നയിക്കുന്നു, ഞാൻ മാത്രം പാതിവഴിയിൽ, അല്ലെങ്കിൽ ശെരിയെന്നു നിങ്ങൾ കരുതിയിരുന്നത് വെറുതെയാണെന്നു തിരിച്ചറിയുമ്പോൾ, സ്വയം നിരാശയുടെ ആഴങ്ങളിലേക്ക് നിങ്ങൾ തന്നെ തടവറയിൽ ആകുന്നു, നിങ്ങളുടെ വേദന നിറഞ്ഞ മനസ്സിനു മറ്റൊന്നും കാണുവാൻ കഴിയാതെയും ആകുന്നു.
ഞാൻ മരിച്ചാൽ ആർക്കു നഷ്‌ടമെന്ന ചിന്തയിലാകും ഏറെപ്പേരും,
ഈ ഭൂമിയിൽ പാഴായതൊന്നും ദൈവം സൃഷ്‌ടിച്ചിട്ടില്ല, ഓരോ സൃഷ്‌ടിയും അതിന്റെതായ നിലയിൽ മഹത്തരമാണ് ആ തിരിച്ചറിവ് അഭികാമ്യം.
"എന്തിന്റെ കേടാ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടാൻ
ആരെയും ഓർത്തില്ലല്ലോ" ഇതൊക്കെയാവും പ്രതികരണങ്ങളിലേറെയും
അടങ്ങിരിക്കുന്ന വാതിലുകളെ നോക്കി നിലവിളിച്ചാൽ ഉത്തരം ലഭിച്ചെന്നു വരില്ല, ആശ്വാസത്തിനു പകരം ഇരുട്ട് മാത്രമേ ഉണ്ടാകു.
ആ ഇരുട്ട് നോക്കി എന്റെ ജീവിതം തീർന്നെ, ഇനി അങ്ങൊട് ഒന്നുമില്ലെന്ന് വിധിയെഴുതിയാൽ ആരാണ് മണ്ടന്മാരാകുകയെന്നു സ്വയം വിലയിരുത്തുക. ഒരുപക്ഷെ നിങ്ങളുടെ ശെരികൾ തെറ്റായിക്കൂടെ, ആ യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പിന്നെ അവിവേകം കാണിക്കണോ?
വഴിയോരങ്ങളിൽ വെയിലെന്നോ മഴയെന്നോ നോക്കാതെ ഇരുന്നു കച്ചവടം ചെയ്യുന്ന ചേച്ചിമാരെയും അപ്പാപ്പന്മാരെയും അമ്മച്ചിമാരെയുമൊക്കെ കണ്ടിട്ടുണ്ട്,അവർക്കു എങ്ങനെ ആ പൊരിവെയിലത്തു ഇരിക്കാൻ കഴിയുന്നുവെന്ന് അതിശയിച്ചിട്ടുണ്ട്, ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളിൽ നില ഉറപ്പിച്ചവരാണ് അവർ, ഏതു വെയിലിലും അവർക്ക് നിൽക്കാൻ കഴിയും.
ഭീരുവിനെപോലെ ഓടിമറഞ്ഞിട്ടെന്തിനാ, സ്വപ്നങ്ങൾ അവശേഷിപ്പിച്ചു,
ഏതു തീയിലും വാടാതെ നിൽക്കാൻ കരുത്താർജിക്കണം. പ്രതിസന്ധികൾ നിങ്ങളെ തോൽപ്പിക്കാനല്ല മറിച്ചു ശക്തരാക്കുകയാണെന്നു മാത്രം കരുതുക. അയ്യോ എന്റെ ജീവിതം തീർന്നേ, ഞാൻ ഇവിടെ അവസാനിപ്പിക്കുവാണേ എന്നല്ല, ഇവിടെ നിന്നും തുടങ്ങുവാണു പ്രതീക്ഷകൾ എന്നു മാത്രം ചിന്തിക്കുക,
ഇനിയും പ്രതിസന്ധികളിൽ പതറിപോകാണ്ടിരിക്കാൻ ഓർക്കേണ്ടവ
*ഒരു വെയിലിനും തോല്പിക്കാൻ കഴിയാത്തവിധം മനസ്സിനെ പാകപ്പെടുത്തുക.
*പരിഹാരമില്ലാത്ത ഒരു വിഷയവുമില്ല. ഒരുപക്ഷെ നിങ്ങളുടെ കണ്ണിൽ പരിഹരിക്കാൻ അസാധ്യമെന്നു കരുതുന്നവ മറ്റുള്ളവർക്ക് കഴിയും.
*തനിക്കാരുമില്ലെന്ന തോന്നൽ മനസ്സിൽ നിന്നും പാടെ കളയൂ , ഈ ഭൂമിയിൽ ഒന്നും ആരുടെയും സ്വന്തമല്ല, ഇവിടത്തെ വാടകക്കാർ മാത്രമാണ് നമ്മളോരുത്തരും
ആത്മഹത്യ ഭീരുത്തം മാത്രമാണ്, ജീവിച്ചു കാണിക്കു പ്രതിസന്ധികളോട് പടവെട്ടി.
ഒന്നു മനസ്സു തുറന്നു കരഞ്ഞാൽ അല്ലെങ്കിൽ പങ്കു വച്ചാൽ തീരുന്ന പ്രശ്നമേ പലർക്കും കാണുകയുള്ള.
ആ സമയത്തെ വിവേകശൂന്യമായ തീരുമാനം നഷ്‌ടപ്പെടുത്തുന്നതോ ജീവിതമെന്ന അനുഗ്രഹത്തെയും. ജീവിതത്തെ മനോഹരമാക്കാൻ നിങ്ങൾക്കു കഴിയും ഉറപ്പായിട്ടും.