ന്യൂഡല്‍ഹി: പരോള്‍ കാലാവധി കഴിഞ്ഞ ശേഷവും മുങ്ങി നടന്ന ''ഡോ. ഡെത്ത്' എന്നറിയപ്പെടുന്ന കൊടുംകുറ്റവാളി ദേവേന്ദര്‍ ശര്‍മ്മ ((ദേവേന്ദ്ര, 62) ഡല്‍ഹിയില്‍ വച്ച് പൊലീസിന്റെ പിടിയിലായത് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ 16 വര്‍ഷത്തെ തടവിന് ശേഷം ജനുവരിയിലായിരുന്നു ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി നൂറിലധികം കൊലപാതകങ്ങളില്‍ ഈ ആയുര്‍വേദ ഡോക്ടര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം മൃതദേഹം മുതലകള്‍ക്ക് കൊടുക്കുകയായിരുന്നേ്രത ഇയാളുടെ രീതി.
തെളിവുകള്‍ അവശേഷിപ്പിക്കാതെയായിരുന്നു ഇയാള്‍ പല കൃത്യങ്ങളും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ പലതിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എങ്കിലും ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അമ്പതിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
വൃക്ക തട്ടിപ്പ് കേസിലും ഈ യുപി സ്വദേശിയായ ഡോക്ടര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ഇത് സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. വ്യാജ ഗ്യാസ് ഏജന്‍സി നടത്തിയതിന് പണ്ട് ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
കൊലപാതക കേസുകളില്‍ പിടികൂടിയപ്പോള്‍ 50 കൊലപാതകങ്ങള്‍ക്ക് ശേഷം എണ്ണുന്നത് അവസാനിപ്പിച്ചുവെന്നും എത്ര കൊലപാതകങ്ങള്‍ നടത്തിയെന്ന് ഓര്‍മ്മയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. എങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇയാള്‍ക്കെതിരെയുള്ള ഏഴ് കേസുകള്‍ മാത്രമാണ് തെളിയിക്കാന്‍ സാധിച്ചത്.
ഇയാളുടെ ക്രൂരത തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ ഭാര്യയും കുട്ടികളും ഉപേക്ഷിച്ച് പോയിരുന്നു. ജനുവരിയില്‍ 20 ദിവസത്തെ പരോളിനിറങ്ങിയ ഒരു വിധവയെ വിവാഹം കഴിച്ച് അവരുമായി മുങ്ങി നടക്കുകയായിരുന്നു. അകന്ന ബന്ധുവായ വിധവയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഇയാളുടെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ആ സ്ത്രീക്കും എല്ലാം അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു.