12 പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രികളും ഡിപ്ലോമയും ഒരേപോലെ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതയായി യൂണിവേഴ്‌സൽ റിക്കാർഡ് ഫോറം അംഗീകരിച്ച കോഴിക്കോട് സ്വദേശിനി ഡോക്ടർ കെ.എസ് ട്രീസയാണ് ഇപ്പോൾ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്താതാരമായി മാറിയിരിക്കുന്നത്.
പല യൂണിവേഴ്‌സിറ്റികളിൽ നിന്ന് വിവിധ വിഷയങ്ങളിലാണ് അവർ പി.ജി. കോഴ്‌സുകൾ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ലിറ്ററേച്ചർ, സംസ്കൃത ലിറ്ററേച്ചർ, സംഗീതത്തിൽ വിവിധ തലങ്ങൾ, ഭരതനാട്യം, യോഗ, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ടേഷൻ തുടങ്ങിയ വിഷയങ്ങളായിരുന്നു അവർ തെരഞ്ഞെടുത്തത്.
കേരളകലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അവർക്ക് മ്യൂസിക്കിൽ ഡോക്റ്ററേറ്റ് ലഭിച്ചിട്ടുണ്ട്. ഇതിനുമപ്പുറം ഈ ബഹുമുഖ പ്രതിഭ ഒരു നോവലും കവിതകളെ അടിസ്ഥാനമാക്കിയ ഒരു പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴവർ മറ്റൊരു നോവലിന്റെ പണിപ്പുരയിലുമാണ്.
ഡോക്ടർ കെ.എസ് ട്രീസ കഴിഞ്ഞ 30 വർഷങ്ങളായി കോഴിക്കോട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. അതിനുശേഷം ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാഡമിയിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
മൂന്നുമക്കളുള്ള ഡോക്ടർ കെ.എസ് ട്രീസയുടെ ഭർത്താവ് റിട്ടയേർഡ് സെൻട്രൽ എക്‌സൈസ് കമ്മീഷണർ ആയ പി.സി സ്കറിയ ആണ്.
എഴുത്തുകളും പഠനങ്ങളും ഗവേഷണങ്ങളുമായി ഇനിയുമവർ കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.