കോട്ടയം; സ്വന്തം കുഞ്ഞിനെ കൊണ്ട് നഗ്നമേനിയില്‍ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ് രംഗത്തെത്തി.
കുറിപ്പിന്റെ പൂർണ രൂപം
ബോഡി പൊളിറ്റിക്‌സും സമാനമായ രൂപങ്ങളുമെല്ലാം സമൂഹത്തിന്റെ ഭാഗം തന്നെയാണ്. സാമൂഹിക നിയമങ്ങൾക്ക് പുറത്ത് എന്നാൽ ദേശീയ നിയമവ്യവസ്‌ഥിതിക്ക് അകത്ത് നിന്ന് കൊണ്ട് രഹ്‌ന ഫാത്തിമക്ക് ഇഷ്‌ടമുള്ള രീതിയിൽ അവരുടെ ശരീരത്തിൽ വരക്കുകയോ കുറിക്കുകയോ എന്തുമാകാം. മാറു മറയ്‌ക്കാതെ നടന്നവർ അതിന് വേണ്ടി സമരം ചെയ്‌ത് നേടിയ അവകാശം കൊണ്ടാണ് ഇന്ന് സ്‌ത്രീകൾ ഇവിടെ ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കുന്നത്.
എന്നാൽ, അർദ്ധനഗ്‌നയായ സ്‌ത്രീ എന്ന കാഴ്‌ച സ്വാഭാവികമല്ലാത്ത ഒരു സമൂഹത്തിൽ പ്രായപൂർത്തിയെത്താത്ത ഒരു കുഞ്ഞിന് ചിത്രം വരയ്‌ക്കാൻ തന്റെ നഗ്‌നത വിട്ടുകൊടുക്കുന്നതിനോട് വ്യക്‌തമായ എതിർപ്പുണ്ട്. അവർ വസ്‌ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. പ്രായപൂർത്തിയായ ഒരു വ്യക്‌തിയാണ്, അതിന്റെ വരുംവരായ്‌കകൾ അവർ നോക്കിക്കൊള്ളും.
ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കില്ലായിരുന്നു. ഇപ്പോൾ ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറിൽ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങൾ എത്രത്തോളമായിരിക്കും എന്നോർത്ത് വലിയ ആശങ്കയുണ്ട്. അവനെ വിളിക്കാനുള്ള ആഭാസപദം വരെ തയ്യാറാക്കി പുറത്ത് ചിലർ കാത്തിരിപ്പുണ്ടാകുമെന്ന് എന്തേ അവരോർക്കുന്നില്ല?
അമ്മയുടെയോ മറ്റാരുടെ തന്നെയോ ബോഡി പൊളിറ്റിക്‌സ് ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ഒരു കുഞ്ഞിനെ ഉപയോഗിച്ചല്ല. ശരിയായില്ല.